ഭക്ഷ്യസുരക്ഷ മുഖ്യം! നോർത്ത് ഷർഖിയയിലെ 400ലധികം കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന
500 കിലോയിലധികം മത്സ്യം പിടിച്ചെടുത്തു

മസ്‌കത്ത്: ഒമാനിലെ നോർത്ത് ഷർഖിയ ഗവർണറേറ്റിൽ പൊതുജനാരോഗ്യം ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ പരിശോധനകൾ ഊർജിതമാക്കി. കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയത്തിന് കീഴിലുള്ള ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെന്ററിന്റെ നേതൃത്വത്തിൽ 439 കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. വാട്ടർ ബോട്ടിലിംഗ് പ്ലാന്റുകൾ, ബേക്കറികൾ, ഫാമുകൾ, മാർക്കറ്റുകൾ, മത്സ്യവിൽപ്പന ശാലകൾ എന്നിവിടങ്ങളിൽ അധികൃതർ നേരിട്ടെത്തി ഗുണനിലവാരം വിലയിരുത്തി. നിയമലംഘനം കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിച്ചു. ഇതിൽ 69 എണ്ണം പ്രത്യേക പരിശോധനകളായിരുന്നു, 170 എണ്ണം മറ്റ് സർക്കാർ വകുപ്പുകളുമായി ചേർന്നുള്ള സംയുക്ത പരിശോധനകളുമാണ് പൂർത്തിയാക്കിയത്.
പരിശോധനയുടെ ഭാഗമായി നിരോധന കാലയളവിൽ വിൽപനയ്ക്ക് വച്ച 500 കിലോയിലധികം കിങ്ഫിഷ് അധികൃതർ പിടിച്ചെടുത്തു. കേടായ നിലയിൽ കണ്ടെത്തിയ മറ്റ് മത്സ്യങ്ങളും നശിപ്പിച്ചു. 2026ന്റെ ആദ്യ പാദത്തിൽ മാത്രം 32 പുതിയ പരിശോധനകളും ഭക്ഷ്യസാമ്പിൾ ശേഖരണവും നടത്തിയിട്ടുണ്ട്. പരിശോധനകൾക്ക് പുറമെ ബോധവൽക്കരണ പ്രവർത്തനങ്ങൾക്കും വലിയ പ്രാധാന്യമാണ് നൽകുന്നത്. ഭക്ഷ്യസുരക്ഷ ഒരു പങ്കാളിത്ത ഉത്തരവാദിത്തം എന്ന പ്രമേയത്തിൽ ഏപ്രിൽ 5 മുതൽ 11 വരെ ഭക്ഷ്യസുരക്ഷാ വാരവും ആചരിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് നോർത്ത് ഷർഖിയ ഫുഡ് സേഫ്റ്റി സെന്റർ ഡയറക്ടർ അറിയിച്ചു.
Adjust Story Font
16

