ലോകത്തിലെ ഏറ്റവും കാര്യക്ഷമതയുള്ള മൂന്നാമത്തെ തുറമുഖമായി ഒമാനിലെ സലാല പോർട്ട്
ഏറ്റവും പുതിയ കണ്ടെയ്‌നർ പോർട്ട് പെർഫോമൻസ് ഇൻഡക്‌സിലാണ് നേട്ടം

മസ്‌കത്ത്: ആഗോള സമുദ്രവ്യാപാര രംഗത്ത് ചരിത്രനേട്ടവുമായി ഒമാൻ. ലോകബാങ്ക് ഗ്രൂപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ കണ്ടെയ്‌നർ പോർട്ട് പെർഫോമൻസ് ഇൻഡക്‌സിൽ ലോകത്തിലെ ഏറ്റവും കാര്യക്ഷമതയുള്ള മൂന്നാമത്തെ തുറമുഖമായി ഒമാനിലെ സലാല തുറമുഖം. അറബ് ലോകത്ത് ഒന്നാം സ്ഥാനവും സലാലക്കാണ്.
പ്രധാന ലോജിസ്റ്റിക്‌സ് കേന്ദ്രം എന്ന നിലയിൽ ഒമാന്റെ മുന്നേറ്റത്തിന് അടിവരയിടുന്നതാണ് ലോക ബാങ്ക് തയ്യാറാക്കിയ ആഗോള സൂചികയിലെ നേട്ടം. കപ്പലുകളുടെ സമയം ഒട്ടും നഷ്ടപ്പെടുത്താതെ ചരക്കുകൾ അതിവേഗം കൈകാര്യം ചെയ്യുന്നതിൽ മുൻപന്തിയിലാണ് സലാല പോർട്ട്. കൃത്യത, വേഗത, മികച്ച സൗകര്യങ്ങൾ തുടങ്ങിയവയിൽ ലോകത്തിലെ വൻകിട തുറമുഖങ്ങളെപ്പോലും പിന്നിലാക്കുകയാണ് സുൽത്താനേറ്റിലെ തുറമുഖം. യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും പോർട്ടുകളെ മറികടന്നാണ് ഒമാന്റെ ഈ അഭിമാന നേട്ടം. ലോകത്തിലെ ഏറ്റവും വലിയ കപ്പലുകളെപ്പോലും സ്വീകരിക്കാൻ പാകത്തിലുള്ള അത്യാധുനിക ക്രെയിനുകളാണ് സലാല പോർട്ടിലുള്ളത്. കിഴക്കും പടിഞ്ഞാറും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന സമുദ്രപാതയിലാണ് സലാല സ്ഥിതി ചെയ്യുന്നത്. ആഗോള വിതരണ ശൃംഖലകളിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ ലോകവ്യാപാരത്തെ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ പ്രധാന ട്രാൻസ്ഷിപ്പ്‌മെന്റ് കേന്ദ്രമായി സലാല പോർട്ട് പ്രവർത്തിക്കുന്നു.
Adjust Story Font
16

