ഖരീഫ് സീസണിനൊരുങ്ങി സലാല; യാത്രാത്തിരക്ക് പരിഹരിക്കാൻ കൂടുതൽ വിമാന സർവീസുകൾ
ഇന്ത്യയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ 4 വിമാനങ്ങളും സർവീസ് നടത്തും

ഖരീഫ് സീസണിന് മുന്നോടിയായി വിനോദസഞ്ചാരികളെ വരവേൽക്കാൻ ഒമാനിലെ സലാല സജ്ജമായി. സീസൺ കാലയളവിലെ കടുത്ത യാത്രാത്തിരക്ക് കണക്കിലെടുത്ത് മസ്‌കത്ത്-സലാല റൂട്ടിൽ വിമാന സർവീസുകളുടെ എണ്ണവും സീറ്റ് ശേഷിയും ഗണ്യമായി വർധിപ്പിച്ചു. യാത്രക്കാർക്ക് സുഗമമായ യാത്രാനുഭവം ഉറപ്പാക്കുന്നതിനായി സിവിൽ ഏവിയേഷൻ അതോരിറ്റി വിവിധ വകുപ്പുകളുമായി സഹകരിച്ച് വിപുലമായ പ്രവർത്തന പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ജൂലൈ ആദ്യം മുതൽ സെപ്തംബർ 5 വരെയുള്ള ഖരീഫ് ഷെഡ്യൂൾ പ്രകാരം ഒമാൻ എയറും, ആഗസ്റ്റ് 31 വരെ സലാം എയറും സർവീസുകൾ നടത്തും. തിരക്കേറിയ ദിവസങ്ങളിൽ പ്രതിദിനം ഒമാൻ എയറിന്റെ 13 വിമാനങ്ങളും സലാം എയറിന്റെ 10 വിമാനങ്ങളും വരെ ഈ റൂട്ടിൽ സർവീസ് നടത്തുമെന്നത് യാത്രക്കാർക്ക് വലിയ ആശ്വാസമാകും.
യാത്രക്കാർക്ക് ആകർഷകമായ നിരക്കുകളാണ് ഇരു വിമാനക്കമ്പനികളും പ്രഖ്യാപിച്ചിരിക്കുന്നത്. 2024-ലെ അതേ നിരക്കുകൾ തുടരുന്ന ഒമാൻ എയറിൽ യോഗ്യരായ യാത്രക്കാർക്ക് വൺ-വേ ടിക്കറ്റിന് 32 ഒമാനി റിയാലും ടൂ-വേ ടിക്കറ്റിന് 54 റിയാലുമായിരിക്കും നിരക്ക്. സലാം എയറിൽ വൺ-വേ ടിക്കറ്റുകൾ 9.99 റിയാലിൽ ആരംഭിക്കുമ്പോൾ, ലഗേജ് സഹിതമുള്ള ടൂ-വേ ടിക്കറ്റുകൾക്ക് 56.99 റിയാൽ വരെയാണ് നിരക്ക് വരുന്നത്. അന്താരാഷ്ട്ര സഞ്ചാരികളെ ലക്ഷ്യമിട്ട് ജൂലൈ 3 മുതൽ ദുബൈ-സലാല റൂട്ടിൽ ഒമാൻ എയർ ആഴ്ചയിൽ മൂന്ന് സർവീസുകൾ നടത്തും. കൂടാതെ ഖരീഫ് സീസണിന്റെ ഭാഗമായി ഇന്ത്യയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ 4 വിമാനങ്ങളും, യുഎഇയിൽ നിന്ന് ഇത്തിഹാദ് എയർവേയ്‌സിന്റെ 39 വിമാനങ്ങളും സലാലയിലേക്ക് സർവീസ് നടത്തും. സൗദി അറേബ്യയിൽ നിന്ന് ഫ്ലൈനാസിന്റെ 11 വിമാനങ്ങളും ഖത്തറിൽ നിന്ന് ഖത്തർ എയർവേയ്‌സിന്റെ 14 വിമാനങ്ങളും സർവീസ് നടത്തുന്നതോടെ സലാലയിലേക്കുള്ള രാജ്യാന്തര കണക്ടിവിറ്റി കൂടുതൽ ശക്തമാകും.
Adjust Story Font
16

