കേരളത്തിൽ വലിയമാറ്റങ്ങൾ കൊണ്ടുവന്നത് ഇടത് സർക്കാർ; ഇതിന് തുടർച്ചയുണ്ടാവണം : മുഖ്യമന്ത്രി
മലയളം മിഷൻ സലാല ചാപ്‌റ്റർ ഉദ്‌ഘാടനം ചെയ്തു. മന്ത്രി സജി ചെറിയാനും എംഎ യൂസുഫലിയും സംബന്ധിച്ചു

സലാല: ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഒമാനിലെ സലാലയിലെത്തി. ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് കേരള വിഭാഗം സംഘടിപ്പിച്ച പ്രവാസോത്സവത്തിൽ അദ്ദേഹം മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ആയിരക്കണക്കിന് പ്രവാസികളാണ് മുഖ്യമന്ത്രിയെ ശ്രവിക്കാൻ എത്തിയത്. കഴിഞ്ഞ ഒമ്പത് വർഷമായി കേരളത്തിൽ കൊണ്ടുവരാൻ ശ്രമിച്ച വികസനങ്ങളെക്കുറിച്ചാണ് മുഖ്യമന്ത്രി പ്രധാനമായും സംസാരിച്ചത്. വിദ്യാഭ്യാസം, ആരോഗ്യം, ജനക്ഷേമം തുടങ്ങി ഓരോ മേഖലകളിലും നടപ്പിലാക്കിയ പദ്ധതികളിൽ അതിന്റെ ദേശീയ ശരാശരിയെക്കാൾ മുകളിലാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. 3000 ഏക്കർ സ്ഥലമെടുത്ത് വിവിധ സംരഭങ്ങൾ ആരംഭിക്കേണ്ടതുണ്ട്, അതിന് ഈ സർക്കാരിന്റെ തുടർച്ചയുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വികസന കാര്യത്തിൽ വലിയ താത്‌പര്യമുള്ളവരാണ് പ്രവാസികൾ, അവരുടെ പ്രതീക്ഷക്കൊത്ത് ഉയരാൻ ഈ സർക്കാരിനായെന്നും അദ്ദേഹം പറഞ്ഞു.
ആദ്യമായി സലാലയിലെത്തിയ കേരള മുഖ്യമന്ത്രിക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. റോയൽ ഒമാൻ പോലീസിന്റെ അകമ്പടി വാഹനത്തോടൊപ്പം അൽ ഇത്തിഹാദ് മൈതാനിയിൽ വന്നിറങ്ങിയ മുഖ്യമന്ത്രിയെയും സംഘത്തെയും ഒമാനി വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് വരവേറ്റത്. ജനറൽ കൺവീനർ എകെ പവിത്രന്റെ സ്വാഗതത്തോടെ ആരംഭിച്ച പരിപാടിയിൽ, സ്വാഗതസംഘം ചെയർമാൻ അംബുജാക്ഷൻ മയ്യിൽ അധ്യക്ഷത വഹിച്ചു. സലാലയിൽ നിന്ന് നേരിട്ടുള്ള സർവീസുകൾ നിർത്തലാക്കിയ എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ നടപടിയിലുള്ള പ്രതിഷേധം അദ്ദേഹം രേഖപ്പെടുത്തി. മുഖ്യമന്ത്രി ഇതിൽ ഇടപെട്ടിട്ടുണ്ട്, ഈ വിഷയത്തിൽ നിരന്തരമായ ഫോളോഅപ് ഉണ്ടാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ഡോ: ഷാജി പി.ശ്രീധർ മലയാളം മിഷനെ പരിചയപ്പെടുത്തി സംസാരിച്ചു.
തുടർന്ന് മലയാളം മിഷൻ സലാല ചപ്‌റ്ററിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു. മലയാളം മിഷന് നല്ല തുടർച്ച ഉണ്ടാകണമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസുഫലിയും സംസാരിച്ചു. ചടങ്ങിൽ സ്വദേശി പ്രമുഖരും പങ്കെടുത്തിരുന്നു. സംസ്ഥാന ചീഫ് സെക്രട്ടറി ജയതിലകും സംസാരിച്ചു. മുഖ്യമന്ത്രി ഒരു മണിക്കൂറോളം പ്രവാസികളുമായി സംവദിച്ചു. അതിഥികൾക്ക് മൊമന്റോ സമ്മാനിച്ചു. ഡോ. കെ സനാതനൻ, രാകേഷ് കുമാർ ജാ, അശംസകൾ നേർന്നു. ഷമീമ അൻസാരി നന്ദിയും പറഞ്ഞു. സംഘഗാനവും വിവിധ നൃത്തങ്ങളും അരങ്ങേറി. കേരള വിങ് കൺവീനർ സനീഷ് ചക്കരക്കൽ, ലോക കേരള സഭാംഗങ്ങളായ പവിത്രൻ കാരായി, ഹേമ ഗംഗാധരൻ, കൈരളി സലാല ഭരവാഹികളായ ലിജോ ലാസർ, മൻസൂർ പട്ടാമ്പി സംബന്ധിച്ചു. ഡോ: ഹൃദ്യ എസ് മേനോൻ, ഡോ. കാർത്തക എന്നിവരായിരുന്നു അവതാരകർ. നേരത്തെ വിവിധ കൂട്ടായ്മകളുടെ പ്രതിനിധികൾ മുഖ്യമന്ത്രിക്ക് നിവേദനങ്ങൾ നൽകിയിരുന്നു.
Adjust Story Font
16

