ഒമാനിലെ ടൂറിസം മേഖലയിൽ പുതിയ എക്സിക്യൂട്ടീവ് ചട്ടങ്ങൾ പുറപ്പെടുവിച്ച് പൈതൃക-ടൂറിസം മന്ത്രാലയം
ലൈസൻസില്ലാതെ ടൂറിസം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും സ്ഥാപനങ്ങൾ നടത്തുന്നതും നിരോധിച്ചു

മസ്കത്ത്: ഒമാനിലെ ടൂറിസം മേഖലയിൽ പുതിയ എക്സിക്യൂട്ടീവ് ചട്ടങ്ങൾ പുറപ്പെടുവിച്ച് പൈതൃക-ടൂറിസം മന്ത്രാലയം. നിലവിലുള്ള എല്ലാ ടൂറിസം സ്ഥാപനങ്ങളും ലൈസൻസ് ഉടമകളും 6 മാസത്തിനുള്ളിൽ പുതിയ നിയമങ്ങൾക്കനുസൃതമായി തങ്ങളുടെ പദവി ക്രമീകരിക്കണം. മുൻകൂർ ലൈസൻസില്ലാതെ ടൂറിസം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും സ്ഥാപനങ്ങൾ നടത്തുന്നതും നിരോധിച്ചു.
ലൈസൻസ് അപേക്ഷകളിൽ 60 ദിവസത്തിനുള്ളിൽ മന്ത്രാലയം തീരുമാനമെടുക്കും. മറുപടി ലഭിക്കാത്ത പക്ഷം അപേക്ഷ അംഗീകരിച്ചതായി കണക്കാക്കാം. സ്ഥാപനങ്ങൾ മന്ത്രാലയവുമായി ഇലക്ട്രോണിക് സംവിധാനം വഴി ബന്ധിപ്പിക്കുകയും കൃത്യമായ സ്ഥിതിവിവരക്കണക്കുകൾ കൈമാറുകയും വേണം. ഇംഗ്ലീഷ് ഭാഷയിലുള്ള ടൂറിസ്റ്റ് ഗൈഡിംഗ് ഒമാനി പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തി. ലൈസൻസില്ലാത്ത ഗൈഡുകളെ നിയമിക്കുന്നതിൽ നിന്ന് ട്രാവൽ ഏജൻസികളെ വിലക്കിയിട്ടുണ്ട്. വിനോദസഞ്ചാരികൾക്ക് നിർബന്ധമായും ഇൻഷുറൻസ് പരിരക്ഷ നൽകണം. സാഹസിക ടൂറിസം മേഖലയിൽ ഇൻഷുറൻസ്, റിസ്ക് മാനേജ്‌മെന്റ് പ്ലാൻ എന്നിവ നിർബന്ധമാക്കി. കാലാവസ്ഥാ മുന്നറിയിപ്പുകൾ കർശനമായി പാലിക്കണം. കലാരൂപങ്ങളും വിനോദ പരിപാടികളും അംഗീകൃത ഹോട്ടലുകളിലും സ്ഥാപനങ്ങളിലും മാത്രമേ പാടുള്ളൂ. മതപരമായ അവസരങ്ങളിലെ നിയന്ത്രണങ്ങളും പൊതുമര്യാദകളും പാലിക്കണം. നിയമലംഘനങ്ങൾ കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് പരിശോധനാ അധികാരം നൽകി. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുകയോ, തരംതാഴ്ത്തുകയോ, പിഴ ഈടാക്കുകയോ ചെയ്യും. നിലവിലുള്ള എല്ലാ ടൂറിസം സ്ഥാപനങ്ങളും ലൈസൻസ് ഉടമകളും 6 മാസത്തിനുള്ളിൽ പുതിയ നിയമങ്ങൾക്കനുസൃതമായി തങ്ങളുടെ പദവി ക്രമീകരിക്കണമെന്നും മന്ത്രാലയം പറയുന്നുണ്ട്.
Adjust Story Font
16

