ഒമാനിലെ നേരിട്ടുള്ള വിദേശ നിക്ഷേപം; മുൻനിരയിലുള്ളത് യുകെ, യുഎസ്, കുവൈത്ത് രാജ്യങ്ങൾ
2025 മൂന്നാം പാദത്തോടെയുള്ളതാണ് കണക്ക്

മസ്‌കത്ത്: 2025 മൂന്നാം പാദത്തിന്റെ അവസാനത്തിൽ ഒമാനിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപ(എഫ്ഡിഐ)ത്തിൽ മുൻനിരയിലുള്ളത് യുകെ, യുഎസ്, കുവൈത്ത് എന്നീ രാജ്യങ്ങൾ. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷന്റെ ഏറ്റവും പുതിയ ഡാറ്റയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
16 ബില്യൺ റിയാലിനടുത്ത് എഫ്ഡിഐ സ്റ്റോക്കുമായി യുകെ 2025 സെപ്റ്റംബർ അവസാനത്തോടെ ഒന്നാം സ്ഥാനത്തെത്തി. 2024 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 21.5% ആണ് വാർഷിക വർധനവ്. പ്രത്യേകിച്ച് ഊർജം, വ്യവസായം, സാമ്പത്തിക സേവനങ്ങൾ എന്നീ രംഗങ്ങളിൽ ഒമാൻ-യുകെ സാമ്പത്തിക ബന്ധം വർധിച്ചതായി ഈ കണക്ക് വ്യക്തമാക്കുന്നു.
ഏകദേശം 8.2 ബില്യൺ റിയാൽ നിക്ഷേപവുമായി യുഎസ് രണ്ടാം സ്ഥാനത്തെത്തി. വർഷത്തിൽ 24.7% എന്ന കണക്കോടെ മികച്ച മൂന്ന് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ വളർച്ചയാണ് രാജ്യം നേടിയത്. ഒമാന്റെ ഊർജ പരിവർത്തന പദ്ധതികൾ, സാങ്കേതികവിദ്യാ മേഖലകൾ, ലോജിസ്റ്റിക്‌സ് എന്നിവയിൽ യുഎസ് സ്ഥാപനങ്ങളുടെ വർധിച്ചുവരുന്ന താൽപ്പര്യമാണ് ഈ വർധനവ് പ്രതിഫലിപ്പിക്കുന്നത്.
കുവൈത്തിൽ നിന്നുള്ള എഫ്ഡിഐ ഏകദേശം 1.37 ബില്യൺ റിയാലാണ്. 11.5% വാർഷിക വളർച്ചയാണ് രേഖപ്പെടുത്തിയത്.
പുതിയ നിക്ഷേപ നിയമനിർമാണം, പ്രത്യേക സാമ്പത്തിക മേഖലകളുടെ വിപുലീകരണം, വിദേശ നിക്ഷേപകർക്കുള്ള പ്രോത്സാഹനങ്ങൾ എന്നിങ്ങനെയുള്ള ഒമാന്റെ സാമ്പത്തിക പരിഷ്‌കാരങ്ങളാണ് ഈ പ്രവണതക്ക് പിറകിലെന്ന് വിദഗ്ധർ പറയുന്നു.
Adjust Story Font
16

