ഒമാനിലെ പ്രവാസി റസിഡന്റ് കാർഡിന്റെ സാധുത പരമാവധി മൂന്ന് വർഷം
മൂന്ന് വർഷത്തിനായുള്ള ഇഷ്യു/പുതുക്കൽ ഫീസ് 15 റിയാൽ

മസ്‌കത്ത്: ഒമാനിലെ പ്രവാസികളുടെ റസിഡന്റ് കാർഡിന്റെ സാധുത കാലയളവ് പരമാവധി മൂന്ന് വർഷമാക്കി. സിവിൽ സ്റ്റാറ്റസ് നിയമത്തിലെ എക്സിക്യൂട്ടീവ് റെഗുലേഷനുകളിൽ വരുത്തിയ ഭേദഗതികളെത്തുടർന്നാണിത്. ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ്, കസ്റ്റംസായ ലെഫ്റ്റനന്റ് ജനറൽ ഹസ്സൻ ബിൻ മുഹ്‌സിൻ അൽ ഷറൈഖി നിയമം പുറപ്പെടുവിച്ചത്.
ഔദ്യോഗിക ഗസറ്റിൽ (ലക്കം 1608) പ്രസിദ്ധീകരിച്ച 78/2025 നമ്പർ തീരുമാനപ്രകാരം, പ്രവാസി റസിഡന്റ് കാർഡുകൾക്ക് ഇപ്പോൾ മൂന്ന് സാധുത ഓപ്ഷനുകളുണ്ട്:
- ഒരു വർഷം - ഇഷ്യു/പുതുക്കൽ ഫീസ് അഞ്ച് റിയാൽ
- രണ്ട് വർഷം -ഇഷ്യു/പുതുക്കൽ ഫീസ് 10 റിയാൽ
- മൂന്ന് വർഷം - ഇഷ്യു/പുതുക്കൽ ഫീസ് 15 റിയാൽ
കാർഡ് ഉടമകൾ അവരുടെ റസിഡന്റ് കാർഡ് കാലാവധി കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ പുതുക്കണം.
ഒമാനികൾക്ക് ദേശീയ ഐഡി കാർഡിന്റെ സാധുത അഞ്ച് വർഷത്തിൽ നിന്ന് പത്ത് വർഷമായി നീട്ടാനും തീരുമാനമായി. ഇഷ്യു, പുതുക്കൽ ഫീസ് 10 റിയാലാണ്. നഷ്ടപ്പെട്ടതോ കേടായതോ ആയ കാർഡ് മാറ്റിവാങ്ങാനും അതേ ഫീസ് ബാധകമാണ്.
2021 ൽ ആയിരുന്നു എക്സിക്യൂട്ടീവ് റെഗുലേഷനുകളിലെ അവസാന ഭേദഗതി. 10 വയസ്സ് മുതൽ പൗരന്മാർക്കും താമസക്കാർക്കും ഐഡി കാർഡുകൾ നൽകാനുള്ള തീരുമാനം അന്നാണ് ചേർത്തത്. കൂടാതെ ആ പ്രായത്തിന് താഴെയുള്ളവർക്ക് നിർദ്ദിഷ്ട മാർഗനിർദേശങ്ങൾ അടിസ്ഥാനമാക്കി ഓപ്ഷണലായും ഐഡി നൽകി.
Adjust Story Font
16

