സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി വകാൻ; ഈ വർഷം എത്തിയത് 19,000ത്തിലധികം പേർ
മിതമായ വേനൽക്കാല താപനിലയും സീസണൽ വിളവെടുപ്പുമാണ് വകാനിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് കൂട്ടുന്നത്

മസ്‌കത്ത്: സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാവുകയാണ് ഒമാനിലെ വകാൻ ഗ്രാമം. മിതമായ വേനൽക്കാല താപനിലയും സീസണൽ വിളവെടുപ്പുമാണ് വകാനിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് കൂട്ടുന്നത്. ആപ്രിക്കോട്ട്, മാതളനാരങ്ങ, മുന്തിരി, പീച്ച്, വാൽനട്ട് തുടങ്ങിയ വേനൽക്കാല വിളകൾക്ക് വകാൻ പ്രശസ്തമാണ്. സീസണൽ വിളവെടുപ്പിന്റെ സമയം കൂടിയായത് കൊണ്ടാണ് ഈ സമയത്ത് വകാനിലേക്ക് സന്ദർശകരുടെ ഒഴുക്ക് വർധിക്കാൻ കാരണം. 2025 ജനുവരി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിൽ രാജ്യത്തിന് അകത്തും പുറത്തുനിന്നുമായി 19,270 സന്ദർശകരാണ് വകാന്റെ പ്രകൃതിഭംഗി ആസ്വദിക്കാനായി എത്തിയത്.
ഈ ഫെബ്രുവരിയിൽ 7,888 സന്ദർശകർ വാകനിലെത്തിയിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിലെത്തിയത് 6,499 ഉം 2023 ഫെബ്രുവരിയിലെത്തിയത് 4,974 ഉം സന്ദർശകരുമാണ്. അതായത് ശ്രദ്ധേയമായ വർധനവ്. നഖൽ വിലായത്തിലെ വാദി മിസ്റ്റലിൽ സമുദ്രനിരപ്പിൽ നിന്ന് 2000 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിലെത്താൻ 600-ലധികം കൽപ്പടവുകൾ കയറേണ്ടതുണ്ട്.
അതേസമയം വാകാനിൽ ആപ്രിക്കോട്ട് വിളവെടുപ്പ് ആരംഭിക്കുകയാണ്. ആപ്രിക്കോട്ടിന്റെ വില കിലോഗ്രാമിന് 2 മുതൽ 3 റിയാൽ വരെയാണ്. ഗ്രാമവാസികൾക്ക് ആപ്രിക്കോട്ട് വിള ഒരു പ്രധാന വരുമാന സ്രോതസ്സുമാണ്. വാകാനിലെ വിനോദസഞ്ചാരം തികച്ചും സീസണൽ ആണ്, പ്രത്യേകിച്ച് ജിസിസി രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര സന്ദർശകർ ശൈത്യകാലത്ത് കൂടുതലായി എത്തുന്നു. അതേസമയം പ്രാദേശിക ടൂറിസ്റ്റുകൾ പഴങ്ങളുടെ വിളവെടുപ്പിനും ഗ്രാമത്തിലെ സുഖകരമായ കാലാവസ്ഥയ്ക്കും അനുസൃതമായി വകാനിലെത്തും.
Adjust Story Font
16

