അപകടം വിളിച്ചുവരുത്തി യുവാക്കൾ; ഒമാനിൽ ട്രാഫിക് നിയമലംഘനങ്ങളിൽ കൂടുതൽ 18-35 പ്രായക്കാർ
അമിതവേഗത, അശ്രദ്ധമായ ഡ്രൈവിങ്, അപകടകരമായ രീതിയിലുള്ള ഓവർടേക്കിങ് എന്നിവയാണ് പ്രധാന കാരണങ്ങൾ

മസ്കത്ത്: ഒമാനിൽ ട്രാഫിക് നിയമലംഘനങ്ങൾ നടത്തുന്നവരിൽ ഭൂരിഭാഗവും 18 നും 35 നും ഇടയിൽ പ്രായമുള്ള യുവ ഡ്രൈവർമാരാണെന്ന് റോയൽ ഒമാൻ പൊലീസ് പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. അമിതവേഗത, അശ്രദ്ധമായ ഡ്രൈവിങ്, അപകടകരമായ രീതിയിലുള്ള ഓവർടേക്കിങ് എന്നിവയാണ് രാജ്യത്തെ ഗുരുതരവും മാരകവുമായ റോഡപകടങ്ങളുടെ പ്രധാന കാരണങ്ങളായി തുടരുന്നത്.
അമിതവേഗത, അപകടകരമായ ഡ്രൈവിങ്, കൃത്യമായ അകലം പാലിക്കാതെയുള്ള വണ്ടി ഓടിക്കൽ, തെറ്റായ രീതിയിൽ ലെയ്ൻ മാറൽ, സുരക്ഷിതമല്ലാത്ത ഓവർടേക്കിങ് എന്നിവയിലാണ് യുവാക്കൾ കൂടുതലായി ഉൾപ്പെടുന്നത്. യുവാക്കൾക്കിടയിലെ ഈ പ്രവണത തടയുന്നതിനായി ഒമാൻ ട്രാഫിക് ഡയറക്ടറേറ്റ് ജനറൽ റോഡുകളിൽ പട്രോളിങും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. അപകടകരമായ ഡ്രൈവിങ് രീതികൾ കണ്ടെത്താനും ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ആധുനിക സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ട്.
ട്രാഫിക് നിയമങ്ങൾ പാലിക്കുന്നത് വാഹനങ്ങളുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷിതമായ സഞ്ചാരം ഉറപ്പാക്കുമെന്നും അപകടങ്ങൾ കുറക്കുന്നതിൽ ഇത് നിർണായക പങ്കുവഹിക്കുമെന്നും അൽ ഫലാഹി ഓർമിപ്പിച്ചു. ഉത്തരവാദിത്തമുള്ള ഡ്രൈവിങ് എന്നത് കേവലം നിയമം പാലിക്കൽ മാത്രമല്ല, മറിച്ച് മറ്റ് റോഡ് ഉപയോക്താക്കളുടെ അവകാശങ്ങളെ മാനിക്കലും ക്ഷമയോടെ വാഹനം ഓടിക്കലുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16

