ഒമിക്രോൺ: ഖത്തർ യാത്രാനിബന്ധനകൾ കർശനമാക്കി
കോവിഡ് ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് അതിതീവ്ര കോവിഡ് രാജ്യങ്ങളുടെ പട്ടികയായ എക്‌സപ്ഷണൽ റെഡ് ലിസ്റ്റിൽ കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തിയത്.

കോവിഡ് ഒമിക്രോൺ വകഭേദത്തിന്റെ പശ്ചാത്തലത്തിൽ ഖത്തറും യാത്രാനിബന്ധനകൾ കർശനമാക്കി. എക്‌സപ്ഷണൽ റെഡ് ലിസ്റ്റിൽ പുതുതായി ഉൾപ്പെടുത്തിയ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ക്വാറന്റൈൻ ഏഴു ദിവസമായി ദീർഘിപ്പിച്ചു. എന്നാൽ ഇന്ത്യയിൽ നിന്നുള്ള യാത്രാ നിബന്ധനകളിൽ മാറ്റമില്ല
കോവിഡ് ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് അതിതീവ്ര കോവിഡ് രാജ്യങ്ങളുടെ പട്ടികയായ എക്‌സപ്ഷണൽ റെഡ് ലിസ്റ്റിൽ കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തിയത്. ബോട്‌സ്വാന, ഈജിപ്ത്, ഇസ്വാറ്റിനി, ലെസോത്തോ, നമീബിയ, ദക്ഷിണാഫ്രിക്ക, സിംബാവെ രാജ്യങ്ങളാണ് പുതുതായി അതിതീവ്ര വിഭാഗത്തിൽ ഉൾപ്പെടുത്തിയത്. ഈ രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് വരുന്നവർക്ക് ഇനി ഏഴ് ദിവസം ഹോട്ടൽ ക്വാറന്റൈൻ നിർബന്ധമാണെന്നാണ് പുതിയ ഉത്തരവ്. ഡിസംബർ ഒന്ന് ബുധനാഴ്ച വൈകുന്നേരം ആറ് മുതൽ ഇത് പ്രാബല്യത്തിൽ വരും. പുതുതായി ഇടം നേടിയ രാജ്യങ്ങളിൽ നിന്നും വരുന്ന ഖത്തർ പൗരന്മാർക്ക് ഏഴു ദിവസം ഹോട്ടൽ അല്ലെങ്കിൽ ഹോം ക്വാറന്റൈനിൽ കഴിയാം.
ജിസിസി പൗരന്മാർക്ക് ഏഴു ദിവസം ഹോട്ടൽ ക്വാറന്റൈനും, ഖത്തർ റെസിഡൻസിന് രണ്ടു ദിവസം ഹോട്ടൽ ക്വാറന്റൈനും അഞ്ചു ദിവസത്തെ ഹോം ക്വാറന്റൈനുമാണ് ഏർപ്പെടുത്തിയത്. ഈ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് ഏഴുദിവസം ഹോട്ടൽ ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷമേ പുറത്തിറങ്ങാൻ കഴിയൂ. അതേസമയം, ഈ പട്ടികയിൽ ഉള്ള ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ, നേപ്പാൾ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് രണ്ടു ദിവസം ഹോട്ടൽ ക്വാറന്റൈൻ എന്ന നിബന്ധനയിൽ മാറ്റമില്ല.
Adjust Story Font
16

