50 വയസിന് മുകളിലുള്ള വിദേശ ഉംറ തീർത്ഥാടകർക്കും അനുമതി
ലോകാരോഗ്യ സംഘടന അംഗീകരിച്ചതും സൗദിയുടെ പട്ടികയിൽ ഇല്ലാത്തതുമായ വാക്‌സിൻ സ്വീകരിച്ചവർ സൗദിയിലെത്തിയ ശേഷം മൂന്നു ദിവസം ക്വാറന്റൈൻ പൂർത്തിയാക്കണം.
50 വയസിന് മുകളിലുള്ള വിദേശ ഉംറ തീർത്ഥാടകർക്കും ഉംറക്ക് അനുമതി. നേരത്തെ പ്രായപരിധി ഏർപ്പെടുത്തിയ നടപടി സൗദി ഹജ്ജ് ഉംറ മന്ത്രാലയം നീക്കി. സൗദി അംഗീകൃത വാസ്‌കിൻ സ്വീകരിച്ച് ഇമ്മ്യൂണായവർക്ക് സൗദിയിൽ ക്വാറന്റൈൻ ആവശ്യവുമില്ല.
വിദേശ രാജ്യങ്ങളിൽ നിന്ന് ഉംറക്കെത്തുന്ന തീർത്ഥാടകരുടെ പ്രായപരിധി പരമാവധി 50 ആയിരുന്നു. പുതിയ ഉത്തരവ് പ്രകാരം ഈ നിയന്ത്രണം നീക്കി. 18 വയസ്സിന് മുകളിലുള്ളവർക്കെല്ലാം ഉംറ ചെയ്യാം. ആഭ്യന്തര തീർത്ഥാടകരിൽ 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് നിലവിൽ ഉംറക്ക് അനുമതിയില്ല. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണ് തീർത്ഥാടകർക്ക് പ്രായപരിധി നിശ്ചയിച്ചത്. ഉംറ വിസക്ക് അപേക്ഷിക്കുന്നവർ സൗദിയിൽ അംഗീകാരമുള്ള കോവിഡ് വാക്സിന്റെ രണ്ട് ഡോസ് എടുത്ത് ഇമ്മ്യൂൺ ആയിരക്കണം. സൗദി അംഗീകൃത വാക്‌സിനെടുത്തവർക്ക് ക്വാറന്റൈൻ ആവശ്യമില്ല.
എന്നാൽ ലോകാരോഗ്യ സംഘടന അംഗീകരിച്ചതും സൗദിയുടെ പട്ടികയിൽ ഇല്ലാത്തതുമായ വാക്‌സിൻ സ്വീകരിച്ചവർ സൗദിയിലെത്തിയ ശേഷം മൂന്നു ദിവസം ക്വാറന്റൈൻ പൂർത്തിയാക്കണം. രണ്ടാം ദിവസം പിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവായാൽ ഇവർക്ക് മൂന്ന് ദിനത്തിന് ശേഷം ഉംറ പൂർത്തിയാക്കാം. ഡിസംബർ ഒന്നു മുതൽ ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഹജ്ജ്-ഉംറ വിസകൾ ഇന്ത്യക്കാർക്കും ഉടൻ അനുവദിക്കുമെന്നാണ് പ്രതീക്ഷ.
Adjust Story Font
16