വെടിനിർത്തലിനു പിന്നാലെ ഗസ്സക്ക് ആവശ്യമായ മരുന്നുകളെത്തിക്കാൻ സംവിധാനവുമായി ഖത്തർ
ജോർഡൻ വഴി എയർ ബ്രിഡ്ജിന് തുടക്കം കുറിച്ചു

ദോഹ: ജോർഡനിലെ കിങ് അബ്ദുല്ല എയർബേസിൽ നിന്നും ഗസ്സയിലെ ഖാൻ യൂനിസിലെ അൽ ഗറാറയിലേക്ക് മരുന്നുകളെത്തിക്കുന്നതിനുള്ള അടിയന്തിര ആകാശ പാതക്കാണ് ഖത്തറിന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ചത്. ഖത്തർ വിദേശകാര്യമന്ത്രാലയം അന്താരാഷ്ട്ര സഹകരണ സഹമന്ത്രി മർയം ബിൻത് അലി ബിൻ നാസർ അൽ മിസ്നദ് പങ്കെടുത്ത യോഗത്തിൽ എയർബ്രിഡ്ജ് സംബന്ധിച്ച് അന്തിമ രൂപം നൽകി. ജോർഡനിലെ ഖത്തർ അംബാസഡർ ശൈഖ് സൗദ് ബിൻ നാസർ ബിൻ ജാസിം ആൽഥാനി, ഖത്തർ ചാരിറ്റി സി.ഇ.ഒ യൂസുഫ് ബിൻ അഹമ്മദ് അൽ കുവാരി, ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ്, ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി എന്നിവരുടെ പ്രതിനിധികളും പങ്കെടുത്തു.
എയർ ബ്രിഡ്ജ് സ്ഥാപിക്കുന്നത് സംബന്ധിച്ച കരാറിൽ മന്ത്രി മർയം ബിൻത് അലി ബിൻ നാസർ മിസ്നും, ജോർഡൻ ചാരിറ്റി ഓർഗനൈസേഷനും ഒപ്പുവെച്ചു. ആകാശ മാർഗം ജോർഡനിലെത്തുന്ന ഖത്തറിന്റെ സഹായ വസ്തുക്കൾ റോഡ് മാർഗം ഗസ്സയിലെത്തിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
വെടിനിർത്തൽ പ്രാബല്ല്യത്തിൽ വന്നതിനു പിന്നാലെ കഴിഞ്ഞ 16 ദിവസത്തിനുള്ളിൽ 65 ട്രക്കുകളിലായി ജോർഡൻ അതിർത്തി വഴി ഖത്തർ സഹായമെത്തിച്ചതായി മന്ത്രി പറഞ്ഞു. ഈ ലാൻഡ് ബ്രിഡ്ജിനു പുറമെയാണ് ജോർഡൻ എയർ ബേസിൽ നിന്നും ഖാൻ യൂനിസിലേക്ക് രണ്ട് ഹെലികോപ്റ്ററുകൾ വഴി മരുന്നും അവശ്യവസ്തുക്കളും എത്തിക്കുന്നത്.
Adjust Story Font
16