ഖത്തർ ഫ്രീ സോണുകളിൽ ഇതുവരെ 400ൽ അധികം കമ്പനികൾ രജിസ്റ്റർ ചെയ്തതായി അധികൃതർ
6000 തൊഴിലവസരങ്ങളാണ് ഇതുവഴി സൃഷ്ടിക്കപ്പെട്ടത്

ഖത്തർ ഫ്രീ സോണുകളിൽ ഇതുവരെ 400ൽ അധികം കമ്പനികൾ രജിസ്റ്റർ ചെയ്തതായി അധികൃതർ. 6000 തൊഴിലവസരങ്ങളാണ് ഇതുവഴി സൃഷ്ടിക്കപ്പെട്ടത്. 300 കോടി ഡോളറാണ് ആകെ നിക്ഷേപം. ഹമദ് രാജ്യാന്തര വിമാനത്താവളവുമായി ബന്ധിപ്പിച്ചിരിക്കുന്ന റാസ് അബൂ ഫുൻതാസ്, ഹമദ് തുറമുഖത്തോട് ബന്ധിപ്പിച്ചിരിക്കുന്ന ഉം അൽ ഹൂൽ എന്നീ രണ്ട് ഫ്രീസോണുകളാണ് ഖത്തറിനുള്ളത്.
രണ്ടിടങ്ങിലുമായി 400 ലേറെകമ്പനികൾ രജിസ്റ്റർ ചെയ്ത് 300 കോടി ഡോളർ നിക്ഷേപമാണ് രാജ്യത്ത് എത്തിയത്. ഒരു ദശലക്ഷം ചതുരശ്ര മീറ്റർ ഭൂമി കമ്പനികൾ പാട്ടത്തിനെടുത്തതായി ഫ്രീസോൺ അതോറിറ്റി സി.ഇ.ഒ ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഫൈസൽ ആൽഥാനി വ്യക്തമാക്കി.
വളർന്നു വരുന്ന സാങ്കേതികവിദ്യകൾ, ലോജിസ്റ്റിക്സ്, ട്രേഡിംഗ്, ഫുഡ് ആൻഡ് അഗ്രിടെക്, വ്യാവസായിക ഉപഭോക്താവ്, പ്രതിരോധം, ബയോമെഡിക്കൽ സയൻസ്, സമുദ്രവികസനം തുടങ്ങി ഏഴ് തന്ത്രപ്രധാന മേഖലകളിലാണ് കമ്പനികൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.ഗൂഗിൾ ക്ലൗഡ്, മൈക്രോസോഫ്റ്റ്, തേൽസ്, ഡി.എച്ച്.എൽ, ഫോക്സ് വാഗൺ, ഗൗസിൻ തുടങ്ങിയ കമ്പനികളെല്ലാം ഫ്രീസോണിലുണ്ട്. 2018 ലാണ് ഖത്തർ ഫ്രീ സോൺ അതോറിറ്റി സ്ഥാപിക്കുന്നത്.
Adjust Story Font
16

