ഡോ. യൂസുഫുല്‍ ഖറദാവിക്ക് വികാരനിര്‍ഭരമായ യാത്രയയപ്പ്; മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുത്തത് ആയിരങ്ങള്‍
അബൂഹമൂര്‍ മഖ്ബറയിലാണ് യൂസുഫുല്‍ ഖറദാവിക്ക് അന്ത്യ വിശ്രമം ഒരുക്കിയിരിക്കുന്നത്
ദോഹ: പണ്ഡിത കുലപതിക്ക് വികാരനിര്‍ഭരമായ യാത്രയയപ്പ് നല്‍കി മുസ്ലിം ലോകം. വൈകുന്നേരം അസര്‍ നമസ്കാരാനന്തരം നടന്ന മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുക്കുന്നതിനും പണ്ഡിത കുലപതിക്ക് യാത്രാമൊഴി ചൊല്ലുന്നതിനുമായി ആയിരങ്ങളാണ് മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് പള്ളിയില്‍ തടിച്ചുകൂടിയത്. അബൂഹമൂര്‍ മഖ്ബറയിലാണ് യൂസുഫുല്‍ ഖറദാവിക്ക് അന്ത്യ വിശ്രമം ഒരുക്കിയിരിക്കുന്നത്.
ഖത്തര്‍ അമീറിന്റെ പ്രത്യേക പ്രതിനിധി ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍താനി, രാജകുടുംബാംഗം ശൈഖ് ജുആന്‍ ബിന്‍ ഹമദ് അല്‍താനി, അലി അല്‍ ഖുറദാഗി, ഇസ്മാഈൽ ഹനിയ്യ, ഖാലിദ് മിഷ്‌അൽ, തുടങ്ങി മുസ്ലിംലോകത്തെ പ്രമുഖ പണ്ഡതന്‍മാരും നേതാക്കളും പ്രാര്‍ഥനയില്‍ പങ്കെടുത്തു.
നമസ്കാരനന്തരം ഖത്തര്‍ സമയം വൈകിട്ട് അഞ്ച് മണിയോടെ അബൂ ഹമൂര്‍ ഖബര്‍ സ്ഥാനില്‍ അഭയം നല്‍കിയ മണ്ണില്‍ അദ്ദേഹം മണ്ണോട് ചേര്‍ന്നു. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍, അടക്കമുള്ള പ്രമുഖര്‍ അദ്ദേഹത്തിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി. ഇസ്ലാമിനും സമുദായത്തിനും വേണ്ടി ജീവിച്ചയാളായിരുന്നു അദ്ദേഹമെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി മുഹമ്മദ് അബ്ദുറഹ്മാന്‍ ബിന്‍ അല്‍താനി പറഞ്ഞു.
Adjust Story Font
16