ഖത്തറിൻറെ വിവിധ ഭാഗങ്ങളിൽ ഇടിയോടുകൂടിയ ശക്തമായ മഴ തുടരുന്നു
ഒറ്റപ്പെട്ട ഇടങ്ങളിൽ ആലിപ്പഴ വർഷവുമുണ്ടായി

ദോഹ: മൂന്നു ദിവസമായി ഖത്തറിൽ വിവിധ ഭാഗങ്ങളിൽ ഇടിയോടുകൂടിയ ശക്തമായ മഴ തുടരുന്നു. പലയിടങ്ങളിലും ആലിപ്പഴ വർഷമുണ്ടായി. ഞായറാഴ്ച മുതലാണ് ഖത്തറിൽ കനത്ത മഴ ആരംഭിച്ചത്. തലസ്ഥാനമായ ദോഹ, അൽ ഹിലാൽ, അൽ വക്റ, നജ്മ, റാസ് ലഫാൻ, ലുസൈൽ, ഇൻഡസ്ട്രിയൽ ഏരിയ, ന്യൂസലാത്ത തുടങ്ങിയ ഭാഗങ്ങളിലെല്ലാം തുടർച്ചയായ മഴ ലഭിച്ചു. ഒറ്റപ്പെട്ട ഇടങ്ങളിലായിരുന്നു ആലിപ്പഴ വർഷം. രാജ്യത്തെ അന്തരീക്ഷം മേഘാവൃതമായി തുടരുകയാണ്. വരും മണിക്കൂറുകളിലും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച അൽ വക്രയിലാണ് കൂടുതൽ മഴ ലഭിച്ചത്. ഏറ്റവും കുറവ് ലുസൈലിലും.
മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ സർക്കാർ സ്ഥാപനങ്ങൾ സുരക്ഷാമാർഗനിർദേശങ്ങൾ പുറത്തിറക്കി. മഴയത്ത് വാഹനമോടിക്കുമ്പോൾ വേഗത കുറയ്ക്കണമെന്നും ഓവർടേക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്നും ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. മുന്നിലുള്ള വാഹനവുമായി കൃത്യമായ അകലം പാലിക്കണം. വെള്ളക്കെട്ടുകളുടെ ആഴം അറിയാതെ വാഹനം ഇറക്കരുതെന്നും മന്ത്രാലയം നിർദേശിച്ചു.
Adjust Story Font
16

