ഹോർമുസ് പുതിയ പ്രശ്നം, ചരിത്രപരമല്ല: ഖത്തർ
ഹോർമുസിനെ രാഷ്ട്രീയ വിലപേശലിന് ഉപയോഗിക്കരുതെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം

ദോഹ: ഹോർമുസ് പ്രതിസന്ധിയിൽ പശ്ചിമേഷ്യയിലെ എല്ലാ രാഷ്ട്രങ്ങൾക്കും സ്വീകാര്യമായ പരിഹാരമാണ് ഉണ്ടാകേണ്ടതെന്ന് ഖത്തർ. ഹോർമുസിനെ രാഷ്ട്രീയ വിലപേശലിന് ഉപയോഗിക്കരുത്. പ്രശ്ന പരിഹാരവുമായി ബന്ധപ്പെട്ട എല്ലാ ചർച്ചകൾക്കും പിന്തുണ നൽകുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട പ്രതിസന്ധി ചരിത്രപരമല്ല, അത് പുതുതായി ഉണ്ടായതാണ് എന്നാണ് ഖത്തർ വിദേശകാര്യ മന്ത്രാലയം വക്താവ് മാജിദ് അൽ അൻസാരി വ്യക്തമാക്കിയത്. ഹോർമുസ് ഏതെങ്കിലും കക്ഷിക്ക് നിയന്ത്രിക്കാൻ കഴിയുന്നതല്ല. അതിനെ വിലപേശൽ ആയുധമായും ഉപയോഗിക്കരുത്. ഇതുവഴി സുരക്ഷിതമായ കപ്പൽയാത്ര ഉറപ്പാക്കാൻ കഴിയുന്ന ശാശ്വത പരിഹാരമാണ് വേണ്ടതെന്നും മാജിദ് അൽ അൻസാരി കൂട്ടിച്ചേർത്തു.
ഇറാൻ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ പണം നൽകിയെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. അത്തരത്തിൽ യാതൊരു ചർച്ചയും നടന്നിട്ടില്ല. പാകിസ്താനുമായും യുഎസുമായും ബന്ധപ്പെടുന്ന ഉന്നതതല ഏകോപനം ഖത്തറിനുണ്ട്. അതുവഴിയാണ് രാജ്യത്തിന്റെ ആവശ്യങ്ങൾ ഉന്നയിക്കുന്നത്. യുഎസിനും ഇറാനുമിടയിൽ നടക്കുന്ന മധ്യസ്ഥ ചർച്ചകളിലും ഖത്തറില്ല. എന്നാൽ പാകിസ്താൻ വേദിയാകുന്ന എല്ലാ ചർച്ചകൾക്കും പിന്തുണ നൽകുന്നുണ്ടെന്ന് മാജിദ് അൽ അൻസാരി കൂട്ടിച്ചേർത്തു.
നിലവിലെ പ്രതിസന്ധിയിൽ ശാശ്വത പരിഹാരമാണ് വേണ്ടതെന്നും അതിനായി മേഖലയിലെ രാഷ്ട്രങ്ങളുമായി ഏകോപനം നടത്തുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
Adjust Story Font
16

