ഇസ്രായേൽ ലക്ഷ്യമിട്ടത് ആറ് മുതിർന്ന ഹമാസ് നേതാക്കളെ; ചർച്ചയിലുണ്ടായിരുന്നവർ ഇവർ
ഇസ്മായിൽ ഹനിയ, യഹ്‌യ സിൻവാർ എന്നിവരുടെ കൊലപാതകത്തെത്തുടർന്ന് ഹമാസിന്റെ പ്രധാന സ്ഥാനം വഹിക്കുന്ന മുതിർന്ന നേതാവാണ് ഖലീൽ അൽ-ഹയ്യ

ദോഹ: ഖത്തർ ആക്രമണത്തിലൂടെ ഇസ്രായേൽ ലക്ഷ്യമിട്ടത് ഹമാസിന്റെ മുതിർന്ന നേതാക്കളെ. ഖലീൽ അൽ ഹയ്യ അടക്കം ആറ് പേരെയാണ് ഇസ്രായേൽ ലക്ഷ്യമിട്ടതെന്ന് റിപ്പോർട്ട്. ചർച്ചയിലുണ്ടായിരുന്ന ഹമാസ് നേതാക്കൾ ഇവരാണ്:
. ഖലീൽ അൽ ഹയ്യ (രാഷ്ട്രീയകാര്യ ചെയർമാൻ)
. ഖാലിദ് മിശ്അൽ (മുതിർന്ന നേതാവ്)
. സഹർ ജബ്റിൻ (ധനകാര്യ മേധാവി)
. മുഹമ്മദ് ദാർവിഷ് (ശൂറ ചെയർമാൻ)
. ഹുസ്സാം ബർദാൻ (മുൻ ഖസ്സാം ബ്രിഗേഡ് കമാൻഡർ)
. താഹിർ അൽ നുനു (മാധ്യമ ഉപദേശകൻ
കഴിഞ്ഞ വർഷം ഹമാസിന്റെ മുതിർന്ന നേതാക്കളായ ഇസ്മായിൽ ഹനിയ, യഹ്‌യ സിൻവാർ എന്നിവർ കൊല്ലപ്പെട്ടതിനെ തുടർന്ന് ഹമാസിന്റെ പ്രധാന സ്ഥാനം വഹിക്കുന്ന മുതിർന്ന നേതാവാണ് ഖലീൽ അൽ-ഹയ്യ. ഖലീൽ വെടിനിർത്തൽ ചർച്ചകൾക്ക് നേതൃത്വം കൊടുക്കുകയും മേൽനോട്ടം വഹിക്കുകയും ദോഹയിലെ ഗസ്സ കാര്യങ്ങളുടെ തലവനായി പ്രവർത്തിക്കുകയും ചെയ്യുന്നു.
1960ൽ ഗസ്സയിൽ ജനിച്ച ഖലീൽ 1987 ൽ ഹമാസിന്റെ ആദ്യ രൂപീകരണം മുതൽ അതിന്റെ ഭാഗമാണ്. ഇസ്രായേൽ ആക്രമണങ്ങളിൽ മകൻ ഉൾപ്പെടെ നിരവധി കുടുംബാംഗങ്ങളെ അദ്ദേഹത്തിന് നഷ്ടപ്പെട്ടു.
2007-ൽ ഗസ്സ സിറ്റിയിലെ സെജൈയെ ക്വാർട്ടറിലുള്ള അദ്ദേഹത്തിന്റെ കുടുംബവീട്ടിൽ നടന്ന ഇസ്രായേലി വ്യോമാക്രമണത്തിൽ നിരവധി ബന്ധുക്കൾ കൊല്ലപ്പെട്ടു. 2014-ൽ ഹമാസും ഇസ്രായേലും തമ്മിലുള്ള യുദ്ധത്തിൽ ഖലീലിന്റെ മൂത്ത മകൻ ഒസാമയുടെ വീട് ബോംബാക്രമണത്തിൽ തകർന്നു.
വർഷങ്ങൾക്ക് മുമ്പ് ഗസ്സ വിട്ട് ദോഹയിൽ സ്ഥിരതാമസമാക്കിയ ഖലീൽ വിദേശത്ത് ഹമാസിന്റെ ഏറ്റവും സ്വാധീനമുള്ള അംഗങ്ങളിൽ ഒരാളായി മാറുകയും അറബ്, ഇസ്ലാമിക ലോകത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധപ്പെടുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു.
Adjust Story Font
16

