പെരുന്നാള്‍ അവധി; സന്ദര്‍ശകരെ സ്വീകരിക്കാനൊരുങ്ങി ഖത്തറിലെ കടല്‍ത്തീരങ്ങള്‍
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 15 ബീച്ചുകളാണ് ഉല്ലാസത്തിനായി ഒരുക്കിയിരിക്കുന്നത്

ദോഹ: പെരുന്നാള്‍ അവധിക്ക് സന്ദര്‍ശകരെ സ്വീകരിക്കാനൊരുങ്ങി ഖത്തറിലെ കടല്‍ത്തീരങ്ങള്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 15 ബീച്ചുകളാണ് ഉല്ലാസത്തിനായി ഒരുക്കിയിരിക്കുന്നത്. മൂന്ന് ഭാഗവും കടലിനാല്‍ ചുറ്റപ്പെട്ട രാജ്യത്ത് വിവിധയിടങ്ങളിലായാണ് ബീച്ചുകളില്‍ സൌകര്യമൊരുക്കിയിരിക്കുന്നത്.
നവീകരണ പ്രവർത്തനങ്ങൾ നടത്തിയും മോടികൂട്ടിയും സന്ദർശകരെ വരവേൽക്കാന്‍ ബീച്ചുകള്‍ പൂര്‍ണ സജ്ജമാണെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. ചില ബീച്ചുകള്‍ നവീകരിക്കുകയും മറ്റു ബീച്ചുകളില്‍ അധിക സേവനങ്ങളും വിനോദ പരിപാടികളും ഒരുക്കുകയും ചെയ്തു. ബീച്ചുകളിലും പൊതു പാർക്കുകളിലും വിനോദ പരിപാടികൾ സജീവമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് വേനലവധി ആരംഭിക്കും മുമ്പ് ബീച്ചുകൾ നവീകരിച്ചത്. വോളിബോള്‍, ഫുട്ബോള്‍ ഗ്രൌണ്ടുകള്‍, കുട്ടികള്‍ക്ക് കളിക്കാനുള്ള സ്ഥലം എന്നിവയെല്ലാം ബീച്ചുകളോട് ചേര്‍ന്ന് സജ്ജീകരിച്ചിട്ടുണ്ട്.
ഇതിനു പുറമെ, ഭിന്നശേഷിക്കാരായ സന്ദർശകർക്ക് സഞ്ചരിക്കാനുള്ള പ്രത്യേക പാതകളും ചില ബീച്ചുകളിൽ നിർമിച്ചിട്ടുണ്ട്. ഇവർക്ക് സുരക്ഷിതമായി ബീച്ചുകളിൽ എത്തിച്ചേരാനും ഇതുവഴി കഴിയും. ഖത്തറിൽ ഏറ്റവും സജീവവും കൂടുതൽ സന്ദർശകർ എത്തുന്നതും സീ ലൈൻ ബീച്ചിലാണ്. നീന്തൽ, ഒട്ടക സവാരി, ഡെസേർട്ട് ഡ്യൂണിലെ റൈഡ് എന്നിവ ഉൾപ്പെടെയുള്ള അനുഭവങ്ങൾ സീ ലൈൻ ബീച്ചിനെ കൂടുതൽ ആകർഷകമാക്കുന്നു.
Adjust Story Font
16

