ഖത്തറില്‍ ഡ്രൈവറില്ലാ മിനിബസ്; പരീക്ഷണ ഓട്ടം തുടങ്ങി
റഡാറുകളും, ലിഡാർ സംവിധാനങ്ങളും, ഏറ്റവും പുതിയ സാങ്കേതിക വിദ്യയിലെ കാമറകളും ഉൾപ്പെടുന്നതാണ് ബസ്.

ദോഹ: വളയം പിടിക്കാൻ ഡ്രൈവറില്ല, പ്രവർത്തനം പൂർണമായും ഓട്ടോമാറ്റിക്. റോഡുകളിലെ സിഗ്നൽ പോയൻറുകൾ മുതൽ മറ്റുവാഹനങ്ങളെ മറികടക്കുന്നത് വരെ കണ്ടാൽ പെർഫക്ട് ഓക്കെ. ഖത്തറിന്റെ വികസനക്കുതിപ്പിന്റെ പുതിയ അടയാളപ്പെടുത്തലായി ഡ്രൈവറില്ലാ ബസുകള്‍. ലെവൽ ഫോർ ടെക്നോളജിയിൽ ചൈനീസ് കമ്പനിയായ യുടോങ് നിർമിച്ച ഈ ബസ് ഇപ്പോൾ പരീക്ഷണ ഓട്ടത്തിലാണ്, ഖത്തര്‍ ഫൌണ്ടേഷന്റെ കാമ്പസിലെ 3.1 കിലോ മീറ്റര്‍ ദൂരത്തിലാണ് പരീക്ഷണം, 25 കിലോമീറ്ററാണ് വേഗത. ഡ്രൈവറില്ലെങ്കിലും ഏത് സാഹചര്യവും നേരിടാന്‍ പരീക്ഷണ സമയത്ത് ഒരു ഇന്‍സ്ട്രക്ടര്‍ വാഹനത്തിലുണ്ടാകും.
പരീക്ഷണ വിജയം കണ്ടാൽ ഖത്തറിൻെറ നിരത്തുകളിൽ താരമാവുന്നത് ഈ കൊച്ചു ചൈനക്കാരനായി മാറും. നവംബർ 30ന് കിക്കോഫ് കുറിക്കുന്ന ഫിഫ ലോക കപ്പിന് ആരാധകരുടെ യാത്രക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലാണ് ഖത്തർ പൊതുഗതാഗത വിഭാഗമായ മുവാസലാത്ത്. റഡാറുകളും, ലിഡാർ സംവിധാനങ്ങളും, ഏറ്റവും പുതിയ സാങ്കേതിക വിദ്യയിലെ കാമറകളും ഉൾപ്പെടുന്നതാണ് ബസ്. സഞ്ചാരപാതയിൽ കാമറയും റഡാറും ഉൾപ്പെടെയുള്ള സംവിധാനത്തിലൂടെ തടസ്സങ്ങളെ വേഗത്തിൽ തിരിച്ചറിഞ്ഞ് യാത്ര സുരക്ഷിതമാക്കും. 250 മീറ്റർ ദൂരക്കാഴ്ച പിടിച്ചെടുക്കാനാവുന്നതാണ് കാമറ സംവിധാനം.
മിനിബസിൽ ഒരേസമയം എട്ടു പേർക്ക് യാത്രചെയ്യാം. നിരത്തിലിറക്കുമ്പോള്‍ നാല്‍പത് കിലോമീറ്ററാകും വേഗം.
Adjust Story Font
16

