കൃത്യനിഷ്ഠയില്‍ കയ്യടി നേടി ഖത്തർ എയർവേസിന്റെ ഗ്രൗണ്ട് ഹാൻഡ്ലിങ് വിഭാഗമായ ഖത്തർ ഏവിയേഷൻ സർവീസ്
ദോഹ, ഹമദ് വിമാനത്താവളങ്ങളിലെത്തുന്ന വിമാനങ്ങളുടെ ഗ്രൗണ്ട്ഹാൻഡ്ലിങ് സേവനങ്ങളുടെ ചുമതലയാണ് ക്യൂ.എ.എസ് വഹിക്കുന്നത്

ദോഹ: കൃത്യനിഷ്ഠയില്‍ കയ്യടി നേടി ഖത്തർ എയർവേസിന്റെ ഗ്രൗണ്ട് ഹാൻഡ്ലിങ് വിഭാഗമായ ഖത്തർ ഏവിയേഷൻ സർവീസ്. 99.31ശതമാനമാണ് കൃത്യ നിഷ്ഠയിൽ ക്യൂ.എ.എസ് സേവനത്തിന് മാർക്കിടുന്നത്.
ലോകകപ്പ് ഫുട്ബോള്‍ നടന്ന കഴിഞ്ഞ വർഷം 2.17 ലക്ഷം വിമാനങ്ങളാണ് ക്യൂ.എ.എസ് സമയനിഷ്ഠയോടെ കൈകാര്യം ചെയ്തത്. ഇതോടൊപ്പം സഹായം ആവശ്യമായ 6.56 ലക്ഷം യാത്രക്കാർക്കും ഇവരുടെ സേവനം തുണയായെന്ന് ഖത്തർ എയർവേസിന്റെ വാർഷിക റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു.
ദോഹ, ഹമദ് വിമാനത്താവളങ്ങളിലെത്തുന്ന വിമാനങ്ങളുടെ ഗ്രൗണ്ട്ഹാൻഡ്ലിങ് സേവനങ്ങളുടെ ചുമതലയാണ് ക്യൂ.എ.എസ് വഹിക്കുന്നത്. വിമാന ലാൻഡിങ്, ചരക്കു നീക്കം, യാത്രക്കാർക്ക് വിമാനത്തിലെത്താനുള്ള സഹായം തുടങ്ങിയ സേവനങ്ങളാണ് ഇവരുടെ ദൗത്യം. തിരക്കേറിയ സാഹചര്യത്തിലും ഏറ്റവും സൂക്ഷ്മവും കൃത്യതയും നിലനിർത്തുന്ന പ്രകടനം ക്യൂ.എ.എസ് നിർവഹിച്ചു. 53 രാജ്യങ്ങളിൽ നിന്നുള്ള ഉന്നത യോഗ്യതയും പ്രവൃത്തി പരിചയവുമുള്ള ജീവനക്കാരുടെ സംഘമാണ് ക്യൂ.എ.സിന്റെ കരുത്ത്.
ഓരോ വർഷവും 3.5 കോടിയോളം യാത്രക്കാരെയും, 5.70 കോടി ബാഗേജുകളും കുറ്റമറ്റ രീതിയിൽ കൈകാര്യം ചെയ്യുന്നു. പരാതികളും വീഴ്ചകളുമില്ലാതെ ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നിലെ സേവനങ്ങൾപൂർത്തിയാക്കുന്നതിലും ക്യൂ.എ.എസിന്റെ ചുമതല അഭിനന്ദനാർഹമാണെന്ന് ഖത്തര്‍ എയര്‍വേസിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
Adjust Story Font
16

