ബലിപെരുന്നാളിൽ 9 ലക്ഷത്തിലധികം പേർക്ക് കൈത്താങ്ങായി ഖത്തർ ചാരിറ്റി
സംഘർഷങ്ങൾ മൂലം ദുരിതം അനുഭവിക്കുന്ന രാജ്യങ്ങളിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ പദ്ധതിയിലൂടെ സാധിച്ചു

ദോഹ: ബലി പെരുന്നാളിൽ ഒമ്പതു ലക്ഷത്തിലധികം പേർക്ക് കൈത്താങ്ങായി ഖത്തർ ചാരിറ്റി. ഖത്തർ ഉൾപ്പെടെ 43 രാഷ്ട്രങ്ങളിൽ സംഘടന സഹായവിതരണം നടത്തി. ലക്ഷ്യമിട്ടതിനേക്കാൾ വലിയ ജനപിന്തുണയാണ് ഇത്തവണ ലഭിച്ചതെന്ന് ഖത്തർ ചാരിറ്റി വ്യക്തമാക്കി. മൂന്നു കോടി റിയാൽ ചെലവഴിച്ചാണ് ലോകത്തുടനീളം പെരുന്നാൾ സഹായമെത്തിക്കുന്ന പദ്ധതി ഖത്തർ ചാരിറ്റി പൂർത്തിയാക്കിയത്.
ഗ്രേറ്റസ്റ്റ് ഡേയ്സ് എന്ന പേരിലുള്ള ക്യാമ്പയിനിൽ 45,763 ബലിമൃഗങ്ങളെ അറുക്കുകയും അവയുടെ മാസം വിതരണം നടത്തുകയും ചെയ്തു. ലക്ഷ്യമിട്ടതിനേക്കാൾ 3113 ബലിമൃഗങ്ങളെ ഇത്തവണ അധികം ലഭിച്ചതായി ഖത്തർ ചാരിറ്റി അറിയിച്ചു. സംഘർഷങ്ങൾ മൂലം ദുരിതം അനുഭവിക്കുന്ന രാജ്യങ്ങളിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ പദ്ധതിയിലൂടെ സാധിച്ചു. ഫലസ്തീൻ, ഗസ്സ, സൊമാലിയ, സിറിയ, കെനിയ, സുഡാൻ തുടങ്ങിയ രാജ്യങ്ങളിലെ അർഹരായ ജനവിഭാഗങ്ങളിലാണ് സഹായം വിതരണം ചെയ്തത്.
ഖത്തറിനുള്ളിൽ കുറഞ്ഞ വരുമാനക്കാർ, അനാഥർ, വിധവകൾ, തടവുകാരുടെ കുടുംബങ്ങൾ എന്നിവർക്കും പദ്ധതി ആശ്വാസമായി. വിതരണ നടപടികൾ കൂടുതൽ വ്യവസ്ഥാപിതമാക്കാൻ 'അൽഅഖ്റബൂൻ' ആപ്പ് വഴിയുള്ള സ്മാർട്ട് വൗച്ചറുകളാണ് ഉപയോഗിച്ചത്. പദ്ധതിയിൽ പങ്കാളികളായ എല്ലാവർക്കും ഖത്തർ ചാരിറ്റി കമ്മ്യൂണിക്കേഷൻസ് ആന്റ് കമ്മ്യൂണിറ്റി ഇംപാക്ട് എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുൽ അസീസ് ജാസിം ഹെജ്ജി നന്ദി രേഖപ്പെടുത്തി.
Adjust Story Font
16

