ലോകകപ്പ് ഫുട്‌ബോളിനൊപ്പം ഫാൻസ് കപ്പിനും വേദിയാകാൻ ഖത്തർ
ലോകകപ്പിന്റെ അതേ ഫോര്‍മാറ്റിലാകും മത്സരങ്ങള്‍

ലോകകപ്പ് ഫുട്ബോള്‍ സമയത്ത് ഫാന്‍സ് കപ്പിനും ഖത്തര്‍ വേദിയാകും . നവംബര്‍ 29 മുതല്‍ ഡിസംബര്‍ രണ്ട് വരെ നടക്കുന്ന ടൂര്‍ണമെന്റില്‍ ലോകകപ്പില്‍ കളിക്കുന്ന 32 ടീമുകളുടെ ആരാധകരാണ് മാറ്റുരയ്ക്കുക. ലോകകപ്പിന്റെ അതേ ഫോര്‍മാറ്റിലാകും മത്സരങ്ങള്‍
ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയാണ് ഫാന്‍സ് കപ്പ് സംഘടിപ്പിക്കുന്നത്. ഫാന്‍ ഫെസ്റ്റിവല്‍ വേദിയായ അല്‍ബിദ പാര്‍ക്കാണ് മത്സരവേദി. ലോകകപ്പ് കളിക്കുന്ന രാജ്യങ്ങളിലെ പൗരന്മാർക്കും താമസക്കാര്‍ക്കും ടൂര്‍ണമെന്റില്‍ കളിക്കാം. 18 വയസ് പൂര്‍ത്തിയായിരിക്കണം. ഒരു ടീമില്‍ 5 പേരാണ് ഉണ്ടാവുക. ലോകകപ്പിന്റെ അതേ മാതൃകയില്‍ എട്ട് ഗ്രൂപ്പുകളായി ടീമുകളെ തിരിക്കും, ഓരോ ഗ്രൂപ്പില്‍ നിന്നും നോക്കൌട്ടിലേക്ക് രണ്ട് ടീമുകള്‍ മുന്നേറും. ടീം രജിസട്രേഷന്‍ ഖത്തര്‍ 2022 .ക്യുഎ എന്ന വെബ്സൈറ്റ് വഴി നടത്താം.
ടീമംഗങ്ങളുടെ ലോകകപ്പ് ടിക്കറ്റ് വിവരങ്ങള്‍ കൂടി രജിസ്ട്രേഷന്‍ സമയത്ത് നല്‍കണം. വിജയികള്‍ക്കുള്ള സമ്മാനത്തുക പിന്നീട് പ്രഖ്യാപിക്കും, അറബ് ലോകത്ത് ആദ്യമായെത്തുന്ന ലോകകപ്പ് ആരാധകരുടെ ഉത്സവമാക്കി മാറ്റുകയാണ് ഫാന്‍ കപ്പിലൂടെ സുപ്രീംകമ്മിറ്റി ലക്ഷ്യമിടുന്നത്.
Adjust Story Font
16

