വിദേശ തൊഴിലാളികൾക്ക് ഖത്തർ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അഭിനന്ദനം
ലോകകപ്പ് അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ പങ്കെടുത്ത തൊഴിലാളികൾക്കാണ് അഭിനന്ദനം കിട്ടിയത്

ലോകകപ്പ് അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ പങ്കെടുത്ത വിദേശ തൊഴിലാളികൾക്ക് ഖത്തർ ദേശീയ മനുഷ്യാവകാശ ഫോറത്തിന്‍റെ പ്രശംസ. കായിക പ്രവർത്തനങ്ങൾക്ക് യുവാക്കളുടെ അവകാശങ്ങൾ അനുവദിക്കുന്നതിനായി കമ്പനികൾ പദ്ധതികൾ ആവിഷ്കരിക്കണമെന്നും ഫോറം ആവശ്യപ്പെട്ടു.
ലോകകപ്പ് ഫുട്ബോള്‍ സമയത്ത് മനുഷ്യാവകാശം ഉറപ്പുവരുത്തുന്നതിൽ നിയമ സ്ഥാപനങ്ങളുടെ പങ്ക് എന്ന പ്രമേയത്തിൽ ആഭ്യന്തര മന്ത്രാലയം, തൊഴിൽ മന്ത്രാലയം, കായിക യുവജന മന്ത്രാലയം, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, യു.എൻ ഹ്യൂമൻറൈറ്റ്സ് ട്രെയിനിങ് ആൻഡ് ഡോക്യുമെൻറ്സ് സെൻറർ എന്നിവരുമായി സഹകരിച്ചാണ് ദേശീയ മനുഷ്യാവകാശ സമിതി രണ്ട് ദിവസത്തെ ഫോറം സംഘടിപ്പിച്ചത്.
ഖത്തർ ആതിഥ്യം വഹിക്കുന്ന ലോകകപ്പ് ചരിത്രത്തിൽ സമാനതകളില്ലാത്ത ടൂർണമെൻറാകുമെന്നും ഭാവിയിൽ നടക്കാനിരിക്കുന്ന കായിക ചാമ്പ്യൻഷിപ്പുകൾക്ക് ഖത്തർ ലോകകപ്പ് മാതൃകയായി മാറുമെന്നും ദേശീയ മനുഷ്യാവകാശ സമിതി ചെയർപേഴ്സൺ മർയം ബിൻത് അബ്ദുല്ല അൽ അതിയ്യ പറഞ്ഞു.ലോകകപ്പിന്‍റെ പ്രധാന അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളിൽ ഭാഗമായ എല്ലാ തൊഴിലാളികളെയും ഫോറം പ്രശംസിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. അതോടൊപ്പം തൊഴിലാളികൾക്ക് കൂടി ലോകകപ്പ് ആസ്വാദ്യകരമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ കമ്പനികൾ മുന്നോട്ട് വരണമെന്നും ഫോറം ആവശ്യപ്പെട്ടു.
2022 ലോകകപ്പുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ 2021ലെ 10ാം നമ്പർ നിയമം സ്ഥാപിച്ചതിൽ ഖത്തർ ഭരണകൂടത്തെ പ്രശംസിക്കുന്നതായും ടൂർണമെൻറ് കാലയളവിൽ പൊതുജനങ്ങളെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ടതും ഏറെ സവിശേഷതയുള്ളതുമായ നിയമമാണ് ഇതെന്നും ദേശീയ മനുഷ്യാവകാശ സമിതി സെക്രട്ടറി ജനറൽ സുൽതാൻ ബിൻ ഹസൻ അൽ ജമാലി സമാപന സെഷനിൽ പറഞ്ഞു.
Adjust Story Font
16

