ഖത്തർ സാധാരണ നിലയിലേക്ക്: ഓഫീസുകളും വിദ്യാലയങ്ങളും നാളെ മുതൽ സജീവമാകും
പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ സാഹചര്യത്തിൽ ഏർപ്പെടുത്തിയിരുന്ന വർക്ക് ഫ്രം ഹോം സംവിധാനമാണ് അവസാനിപ്പിച്ചത്

ദോഹ: മൂന്നാഴ്ച നീണ്ട ഓഫ് ലൈൻ പ്രവർത്തനങ്ങൾക്കു ശേഷം ഖത്തറിൽ ഗവണ്മെന്റ് ഓഫീസുകളും വിദ്യാലയങ്ങളും വീണ്ടും സജീവമാകുന്നു. ഗവണ്മെന്റ് ജീവനക്കാർ നാളെ മുതൽ നേരിട്ട് ജോലിക്കെത്തണമെന്ന് അധികൃതർ നിർദേശം നൽകി. നാളെ തുറക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഘട്ടം ഘട്ടമായി നേരിട്ടുള്ള പഠന രീതിയിലേക്ക് മാറും.
പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ സാഹചര്യത്തിൽ താൽക്കാലികമായി ഏർപ്പെടുത്തിയിരുന്ന വർക്ക് ഫ്രം ഹോം സംവിധാനമാണ് കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സ് സെക്രട്ടേറിയറ്റ് അവസാനിപ്പിച്ചത്. ചൊവ്വാഴ്ച മുതൽ എല്ലാ ജീവനക്കാരും ഓഫിസുകളിൽ നേരിട്ടെത്തി ജോലിയിൽ പ്രവേശിക്കണമെന്ന് സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. മന്ത്രാലയങ്ങൾ, മറ്റു ഗവണ്മെന്റ്- പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയ്‌ക്കെല്ലാം തീരുമാനം ബാധകമാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ പെരുന്നാൾ അവധി കഴിഞ്ഞ് നാളെ മുതൽ ഘട്ടം ഘട്ടമായി നേരിട്ടുള്ള പഠനരീതിയിലേക്ക് മാറും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വകാര്യ വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങൾ എന്നിവയാണ് നാളെ തുറക്കുക. സ്‌കൂളുകളിലെയും കിന്റർഗാർട്ടനുകളിലെയും വിദ്യാർഥികളുടെ ഓൺലൈൻ പഠനം മാർച്ച് 26 വരെ തുടരും. വാരാന്ത്യ അവധി കഴിഞ്ഞ് 29 മുതൽ വിദ്യാർഥികൾ നേരിട്ട് സ്‌കൂളിലെത്തണം. നഴ്‌സറികൾ ബുധനാഴ്ച മുതൽ പുനരാരംഭിക്കും.
വിദ്യാലയങ്ങളിലും ഓഫീസുകളിലും സുരക്ഷാ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. അടിയന്തര എക്‌സിറ്റുകൾ, ഒഴിപ്പിക്കൽ പാതകൾ, അസംബ്ലി പോയന്റുകൾ തുടങ്ങിയ സജ്ജീകരണങ്ങൾ ഉറപ്പാക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.
Adjust Story Font
16

