അഫ്ഗാനിസ്ഥാനിലേക്ക് ഭക്ഷണവസ്തുക്കൾ കയറ്റി അയച്ച് ഖത്തര്‍
ഭക്ഷ്യവസ്തുക്കളും മരുന്നുകളുമുള്‍പ്പെടെ പതിനായിരം പേര്‍ക്കുള്ള സഹായമാണ് കാബൂളിലെത്തിച്ചത്.

രാഷ്ട്രീയ അനിശ്ചിതാവസ്ഥ കാരണം ജനജീവിതം ദുസ്സഹമായ അഫ്ഗാനിലേക്ക് ഖത്തര്‍ ഭക്ഷണ വസ്തുക്കള്‍ കയറ്റി അയച്ചു. ഭക്ഷ്യവസ്തുക്കളും മരുന്നുകളുമുള്‍പ്പെടെ പതിനായിരം പേര്‍ക്കുള്ള സഹായമാണ് കാബൂളിലെത്തിച്ചത്.
ഖത്തര്‍ അയച്ച സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തില്‍ വിമാനത്താവള പ്രവര്‍ത്തനം പുനരാരംഭിച്ചതിന് പിന്നാലെയാണ് സഹായ വസ്തുക്കളുമായി ഖത്തര്‍ എയര്‍വേയ്സ് വിമാനം കാബൂളിലിറങ്ങിയത്. അവശ്യഭക്ഷ്യ വസ്തുക്കളും മരുന്നുകളുമുള്‍പ്പെടെ 17 ടണ്‍ സഹായ വസ്തുക്കളാണ് വിമാനത്തിലുണ്ടായിരുന്നത്. അരി, പഞ്ചസാര, ധാന്യപ്പൊടികള്‍, ഉപ്പ്, കുഞ്ഞുങ്ങള്‍ക്കുള്ള ആഹാര വസ്തുക്കള്‍ തുടങ്ങിയവയാണ് കാബൂളിലെത്തിച്ചത്. ഖത്തര്‍ വികസന ഫണ്ട്, ഖത്തര്‍ ചാരിറ്റി എന്നിവയുടെ ധനസഹായത്തോടെയാണ് സഹായവസ്തുക്കള്‍ കയറ്റി അയച്ചത്.
അഫ്ഗാനിസ്ഥാനിലെ ഖത്തര്‍ അംബാസഡര്‍ സഈദ് ബിന്‍ മുബാറക്ക് അല്‍ ഖയാരീന്‍ വിമാനത്തെ സ്വീകരിച്ചു. അഫ്ഗാനിസ്ഥാനിലെ ദുരിതബാധിതരായ പതിനായിരം പേര്‍ക്ക് സഹായമെത്തിക്കാന്‍ ഇത് വഴി സാധിക്കുമെന്നാണ് അറിയിപ്പ്. സഹായ വസ്തുക്കളുമായി ദിനേന അഫ്ഗാനിലേക്ക് വിമാന സര്‍വീസ് നടത്താന്‍ ആലോചിക്കുന്നതായും ഖത്തര്‍ അധികൃതര്‍ അറിയിച്ചു. കാബൂളിന് പുറമെ രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിലേക്കുള്ള ആഭ്യന്തര വിമാനസര്‍വീസുകളും ഇതിനകം പുനരാരംഭിച്ചിട്ടുണ്ട്.
Adjust Story Font
16

