ഖത്തർ ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പ് പൂർത്തിയായി
രാജ്യത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ തെരെഞ്ഞടുപ്പിനാണ് ഖത്തര്‍ സാക്ഷ്യം വഹിച്ചത്

ഖത്തര്‍ നിയമനിര്‍മ്മാണ സഭയായ ശൂറാ കൗണ്‍സിലിലേക്ക് നടന്ന പൊതുതെരഞ്ഞെടുപ്പിന് ആവേശകരമായ പരിസമാപ്തി. ആറ് മണിക്ക് വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ തന്നെ വോട്ടെണ്ണലും പൂര്‍ത്തീകരിച്ച് വിജയികളെ പ്രഖ്യാപിച്ചു. ഖത്തറിന്‍റെ ചരിത്രത്തിലാദ്യമായാണ് ശൂറാ കൗണ്‍സിലിലേക്ക് ജനാധിപത്യ രീതിയില്‍ വോട്ടെടുപ്പ് നടക്കുന്നത്.
രാജ്യത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ തെരെഞ്ഞടുപ്പിനാണ് ഖത്തര്‍ സാക്ഷ്യം വഹിച്ചത്. നിയമനിര്‍മ്മാണ സഭയായ ശൂറാ കൗണ്‍സിലിലേക്ക് ജനാധിപത്യ രീതിയില്‍ നടന്ന പ്രഥമ വോട്ടെടുപ്പിനെ അങ്ങേയറ്റം ആവേശത്തോടെയാണ് ഖത്തര്‍ ജനത വരവേറ്റത്. രാവിലെ എട്ട് മണി മുതല്‍ വൈകീട്ട് ആറ് വരെയായിരുന്നു വോട്ടെടുപ്പ്. ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നേരെ ടിക്ക് രേഖപ്പെടുത്തുന്ന രീതിയിലായിരുന്നു വോട്ടെടുപ്പ്. തുടര്‍ന്ന് പേപ്പര്‍ മടക്കി ബാലറ്റ് പെട്ടിയില്‍ നിക്ഷേപിക്കണം. വോട്ടെടുപ്പ് നടന്ന രാജ്യത്തെ മുപ്പത് മണ്ഡലങ്ങളിലും രാവിലെ തന്നെ നീണ്ട ക്യൂവാണ് അനുഭവപ്പെട്ടത്.
പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അസീസ് അല്‍ത്താനി രാവിലെയോടെ പന്ത്രണ്ടാം മണ്ഡലത്തിലെത്തി വോട്ട് രേഖപ്പെടുത്തി. വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനി പതിനഞ്ചാം മണ്ഡലമായ അല്‍ വക്രയിലും ആരോഗ്യമന്ത്രി ഹനാന്‍ മുഹമ്മദ് അല‍് കുവാരി ഇരുപത്തിരണ്ടാം മണ്ഡലത്തിലും വോട്ട് രേഖപ്പെടുത്തി. ആറ് മണിയോടെ വോട്ടെടുപ്പ് അവസാനിച്ചു. ഉടന്‍ തന്നെ ആരംഭിച്ച വോട്ടെണ്ണലിന് ശേഷം എട്ട് മണിയോടെ ഫലം പ്രഖ്യാപിച്ചു.
ശൂറാ കൗണ്‍സിലിലേക്കുള്ള 45 അംഗങ്ങളില്‍ 30 അംഗങ്ങളെയാണ് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തത്. നാല് വര്‍ഷമാണ് അംഗങ്ങളുടെ കാലാവധി. ഒരു മാസത്തോളം നീണ്ട ആവശകരമായ തെരഞ്ഞെടുപ്പിനാണ് ഇതോടെ പരിസമാപ്തിയായത്.
Adjust Story Font
16

