യാത്രാസേവന സ്ഥാപനങ്ങളിൽ വ്യാപക പരിശോധന നടത്തി ഖത്തർ ഗതാഗത മന്ത്രാലയം
പരിശോധനയിൽ മുപ്പത്തിരണ്ട് നിയമലംഘനങ്ങൾ കണ്ടെത്തി

ദോഹ: യാത്രാസേവന സ്ഥാപനങ്ങളിൽ വ്യാപക പരിശോധന നടത്തി ഖത്തർ ഗതാഗത മന്ത്രാലയം. വിവിധ വകുപ്പുകളുമായി സഹകരിച്ചായിരുന്നു പരിശോധന. നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. ലിമോസിൻ കമ്പനികളിലും ഇലക്ട്രോണിക് ആപ്ലിക്കേഷൻ വഴി യാത്രാ സേവനം നൽകുന്ന സ്ഥാപനങ്ങളിലുമാണ് ഗതാഗത മന്ത്രാലയം പരിശോധന നടത്തിയത്. പരിശോധനയിൽ മുപ്പത്തിരണ്ട് നിയമലംഘനങ്ങൾ കണ്ടെത്തി. വാണിജ്യ, സേവന കേന്ദ്രങ്ങൾ ഉൾപ്പെടെ രാജ്യത്തെ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം പരിശോധന നടന്നു.
ഗതാഗത നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും കമ്പനികൾ കർശനമായി പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. യാത്രക്കാർക്ക് ഉയർന്ന നിലവാരത്തിനുള്ള സേവനങ്ങൾ കമ്പനികൾ ഉറപ്പാക്കണമെന്ന് ഗതാഗത മന്ത്രാലയം നിർദേശിച്ചു. നിയമനടപടികൾ ഒഴിവാക്കാൻ ഇതുമായി ബന്ധപ്പെട്ട ലൈസൻസുകൾ സ്ഥാപനങ്ങൾ ഉറപ്പാക്കണം. പരിശോധനകൾ തുടരുമെന്നും നിയമലംഘകർക്കെതിരെ നടപടി സ്വീകരിക്കാൻ മടിക്കില്ലെന്നും മന്ത്രാലയം മുന്നറിയിപ്പു നൽകി.
Adjust Story Font
16

