തൊഴിലാളി ദിനം ആഘോഷിച്ച് ഷെൽ ഖത്തറും ആഭ്യന്തര മന്ത്രാലയവും
14 കമ്പനികളിലെ 470-ലധികം തൊഴിലാളികൾ പങ്കെടുത്തു

ദോഹ: അന്താരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ച് ഷെൽ ഖത്തറും ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നോർത്ത് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റും സംയുക്തമായി തൊഴിലാളികൾക്കായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഖത്തറിന്റെ വടക്കൻ മേഖലയിൽ പ്രവർത്തിക്കുന്ന 14 പ്രമുഖ കമ്പനികളിലെ 470-ലധികം തൊഴിലാളികൾ പരിപാടിയിൽ പങ്കെടുത്തു.
അൽ ഖോറിൽ നടന്ന ചടങ്ങിൽ ആഭ്യന്തര മന്ത്രാലയത്തിലെ വിവിധ വിഭാഗങ്ങളും സ്വകാര്യ മേഖലയിലെ പ്രതിനിധികളും പങ്കെടുത്തു. കാൽനടയാത്രക്കാരുടെ സുരക്ഷ, ലഹരിവിരുദ്ധ ബോധവത്കരണം, തൊഴിലാളികളുടെ മാനസികവും മനഃശാസ്ത്രപരവുമായ ആരോഗ്യത്തിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് ക്ലാസുകൾ സംഘടിപ്പിച്ചു. കൂടാതെ, ഖത്തറിലെ വിവിധ ആചാരങ്ങളും പാരമ്പര്യങ്ങളും പരിചയപ്പെടുത്തി സാംസ്‌കാരിക സംയോജനത്തിനുള്ള അവസരവും ഒരുക്കി.
പരിപാടിയുടെ ഭാഗമായി നടന്ന സാംസ്‌കാരിക-സുരക്ഷാ മത്സരങ്ങളിൽ തൊഴിലാളികൾ പങ്കെടുത്തു. വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
സുരക്ഷയും കമ്മ്യൂണിറ്റി സേവനവും തമ്മിലുള്ള ഒത്തുചേരലിനെയാണ് പരിപാടി പ്രതിഫലിപ്പിക്കുന്നതെന്ന് നോർത്ത് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റിലെ കേണൽ അഹമ്മദ് സാദ് അൽ മുഹന്നദി പറഞ്ഞു. തൊഴിലാളികളിലെ അവബോധം വർധിപ്പിക്കാനും സുരക്ഷാബോധം വളർത്താനും കുറ്റകൃത്യങ്ങൾ തടയാനും ഇത്തരം പരിപാടികൾ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷെൽ ഖത്തറിന് വേണ്ടി പബ്ലിക് റിലേഷൻസ് ജനറൽ മാനേജർ എഞ്ചിനീയർ ഹുസൈൻ അൽ ഹാജി സംസാരിച്ചു. 'ഷെൽ ഖത്തറിന്റെ 'ബിദാർ' (BEDAR) ബോധവത്കരണ പരിപാടികൾ സമൂഹത്തെ ശാക്തീകരിക്കുന്നതിനും തൊഴിലാളികളിൽ അവബോധം വളർത്തുന്നതിനുമുള്ള പ്രതിബദ്ധതയുടെ ഭാഗമാണ്. ഇത്തരം സംരംഭങ്ങൾ തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും സുസ്ഥിരമായ തൊഴിൽ സാഹചര്യം സൃഷ്ടിക്കുന്നതിനും സഹായിക്കുന്നു'' - അദ്ദേഹം വ്യക്തമാക്കി.
Adjust Story Font
16

