ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ശ്രീലങ്ക ഏർപ്പെടുത്താനിരുന്ന യാത്രാ വിലക്ക് നീക്കി
ഖത്തറുള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ശ്രീലങ്ക ഏര്‍പ്പെടുത്തിയ താല്‍ക്കാലിക പ്രവേശന വിലക്ക് പിന്‍വലിച്ചു

ഖത്തറുള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ശ്രീലങ്ക ഏര്‍പ്പെടുത്താനിരുന്ന താല്‍ക്കാലിക പ്രവേശന വിലക്ക് പിന്‍വലിച്ചു. എന്നാല്‍ യാത്രക്കായി പുതിയ ചില നിബന്ധനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഖത്തര്‍, യുഎഇ, സൗദി അറേബ്യ, ഒമാന്‍, ബഹ്റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ജൂലൈ ഒന്ന് മുതല്‍ ജൂലൈ 13 വരെ രണ്ടാഴ്ച്ചത്തേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുമെന്നായിരുന്നു ഇന്നലെ ശ്രീലങ്ക പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഈ തീരുമാനത്തില്‍ ഭേദഗതി വരുത്തിയതായി ശ്രീലങ്കന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.
പ്രവേശന വിലക്ക് പിന്‍വലിച്ചതായും എന്നാല്‍ നിബന്ധനകളോട് കൂടി മാത്രമേ യാത്ര അനുവദിക്കൂവെന്നുമാണ് പുതിയ അറിയിപ്പ്. പുറപ്പെടുന്നതിന് മുമ്പുള്ള 96 മണിക്കൂറിനകമെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതാണ് പ്രധാന നിബന്ധന. ഖത്തറില്‍ നിന്നാണെങ്കില്‍ ക്യൂആര്‍ കോഡോട് കൂടിയ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. രാജ്യത്തെത്തുന്നവര‍്ക്ക് ഹോട്ടല്‍ ക്വാറന്‍റൈന്‍ നിര്‍ബന്ധമാണ്. അല്ലെങ്കില്‍ ശ്രീലങ്ക ടൂറിസത്തിന്‍റെ ബയോ ബബ്ബിള്‍ റൂട്ട് വഴി മാത്രമേ യാത്ര നടത്താവൂവെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.
ഗള‍്ഫ് രാജ്യങ്ങളില്‍ നിന്നും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ശ്രീലങ്കയിലെത്തിയവര്‍ വ്യാപകമായി കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്നാണ് നടപടിയെന്നും അധികൃതര‍് അറിയിച്ചു
Adjust Story Font
16

