പശ്ചിമേഷ്യൻ സംഘർഷം; ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി
യുഎസും ഇറാനും തമ്മിൽ പ്രഖ്യാപിച്ച വെടിനിർത്തലിനെ നേതാക്കൾ സ്വാഗതം ചെയ്തു

ദോഹ: പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങളുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഖത്തർ അമീർ. ഇറാന്റെ ആക്രമണവും ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയും ചർച്ചയായി. രാജ്യത്തിന്റെ പരമാധികാരം ഉറപ്പാക്കാനുള്ള ഖത്തറിന്റെ എല്ലാ നടപടികൾക്കും ബ്രിട്ടൻ പൂർണ പിന്തുണ അറിയിച്ചു. ലുസൈൽ പാലസിലായിരുന്നു ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറും തമ്മിലുള്ള കൂടിക്കാഴ്ച. കൂടിക്കാഴ്ചയിൽ യുഎസും ഇറാനും തമ്മിൽ പ്രഖ്യാപിച്ച വെടിനിർത്തലിനെ നേതാക്കൾ സ്വാഗതം ചെയ്തു. മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സമാധാനം ഉറപ്പാക്കുന്നതിനും ഈ നീക്കം ഗുണകരമാകുമെന്ന് ഇരുവരും അഭിപ്രായപ്പെട്ടു.
ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കവും ഊർജവിതരണവും സുഗമമാക്കാൻ ശാശ്വത സമാധാന ഉടമ്പടി അനിവാര്യമാണെന്ന് ഇരുവരും വിലയിരുത്തി. ഇതിനായി അന്താരാഷ്ട്ര കക്ഷികളുമായി ചേർന്ന് സംയുക്ത ശ്രമങ്ങൾ ഉണ്ടാകേണ്ടതുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതൽ മേഖലകളിലേക്ക് വികസിപ്പിക്കേണ്ടതിന്റെ അനിവാര്യതയും ഇരുവരും എടുത്തു പറഞ്ഞു. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽഥാനി, അമീരി ദിവാൻ മേധാവി അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഖുലൈഫി എന്നിവരും ബ്രിട്ടീഷ് പ്രധാനമന്ത്രിക്കൊപ്പമുള്ള ഉന്നതതല സംഘവും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
Adjust Story Font
16

