സൗദിയിൽ ഒരാഴ്ചക്കിടെ 1464 കള്ളകടത്ത് ലഹരി കേസുകള്‍ രജിസ്റ്റർ ചെയ്തു
കര അതിര്‍ത്തി, തുറമുഖം, വിമാനത്താവളങ്ങള്‍ വഴി കടത്താനുള്ള ശ്രമം കസ്റ്റംസ് അതോറിറ്റി വിഫലമാക്കി

ദമ്മാം: കഴിഞ്ഞ ഒരാഴ്ചക്കിടെ 1400ലേറെ ലഹരികടത്ത്, കള്ളകടത്ത്, കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സൗദി കസ്റ്റംസ് അതോറിറ്റി. ലഹരി വസ്തുക്കള്‍, നിരോധിത ഉല്‍പന്നങ്ങള്‍, പണം, ആയുധങ്ങള്‍ എന്നിവ പരിശോധനയില്‍ പിടിച്ചെടുത്തു. രാജ്യത്തെ കര അതിര്‍ത്തികള്‍, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍ എന്നിവ വഴി കടത്താനുള്ള ശ്രമങ്ങളാണ് അതോറിറ്റി വിഫലമാക്കിയത്.
പിടിച്ചെടുത്തവയില്‍ മാരക ലഹരി ഗുളികകൾ തുടങ്ങിയ 119 തരം മയക്കുമരുന്നുകളും 664 നിരോധിത വസ്തുക്കളും ഉൾപ്പെടുന്നു. ഒപ്പം 2,531 പുകയില ഇനങ്ങള്‍, 86 തരം കറന്‍സികള്‍, 12 ആയുധങ്ങള്‍ എന്നിവ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും. രാജ്യത്തിന്‍റെ ഇറക്കുമതിയിലും കയറ്റുമതിയിലും കസ്റ്റംസ് നിയന്ത്രണം ശക്തിപ്പെടുത്തിയതായി അതോറിറ്റി വ്യക്തമാക്കി. സമൂഹത്തിന്റെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിന്, ബന്ധപ്പെട്ട എല്ലാ വകുപ്പുകളുമായി സഹകരിച്ച് പരിശോധനകളും നിരീക്ഷണങ്ങളും തുടരും. പൊതു സമൂഹം ഇത്തരം സാമൂഹ്യ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ അതോറിറ്റിക്ക് കൈമാറണമെന്നും ബന്ധപ്പെട്ടവർ ഓര്‍മ്മിപ്പിച്ചു. അതോറിറ്റിയുടെ ഹോട്ട് ലൈന്‍ നമ്പര്‍ വഴിയോ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ ഇവ സാധ്യമാണെന്നും അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി.
Adjust Story Font
16

