കാർബൺ പുറന്തള്ളുന്നതിൽ 16.3 % കുറവ്; ലക്ഷ്യങ്ങൾ കൈവരിച്ച് സിവിൽ ഏവിയേഷൻ അതോറിറ്റി
വിമാനങ്ങളിലെ ശരാശരി യാത്രാ ലോഡ് നിരക്ക് ഓരോ സർവീസിലും 148 യാത്രക്കാരിൽ നിന്ന് 155 യാത്രക്കാരായി ഉയർത്തി

റിയാദ്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, സൗദിയിലെ സാധാരണ കാർബൺ ഉദ്‌വമന നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ 16.3 ശതമാനത്തിന്റെ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. ദേശീയ വിമാനക്കമ്പനികളുടെ സർവീസുകൾക്കായി 14 ലധികം ആധുനിക വിമാനങ്ങൾ പുതുതായി ഉൾപ്പെടുത്തിയത് ഇതിന് വലിയ പിന്തുണയേകി. കൂടാതെ, വിമാനങ്ങളിലെ ശരാശരി യാത്രാ ലോഡ് നിരക്ക് ഓരോ സർവീസിലും 148 യാത്രക്കാരിൽ നിന്ന് 155 യാത്രക്കാരായി ഉയർത്താനും സാധിച്ചു.
അന്താരാഷ്ട്ര വിമാന സർവീസുകളിൽ നിന്നുള്ള കാർബൺ പുറന്തള്ളൽ കുറക്കുന്നതിനും പരിഹരിക്കുന്നതിനുമുള്ള കോർസിയ പദ്ധതിയുടെ സമയപരിധി സൗദി ജനറൽ അതോറിറ്റി ഫോർ സിവില്‍ ഏവിയേഷന്‍ വിജയകരമായി പാലിച്ചതായാണ് റിപ്പോർട്ട്. 2025-ലെ സൂചകങ്ങൾ വിശകലനം ചെയ്തപ്പോഴാണ് ഈ നേട്ടം വ്യക്തമായത്. ദേശീയ വിമാനക്കമ്പനികളുടെ വിമാനവ്യൂഹം ആധുനികവൽക്കരിച്ചതും, പ്രവർത്തനക്ഷമത വർധിപ്പിച്ചതും, വിമാനങ്ങളിലെ യാത്രാ ലോഡ് നിരക്ക് ഉയർത്തിയതുമാണ് നേട്ടത്തിന് കാരണമായത്.
പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ 2025 ൽ മികച്ച മുന്നേറ്റമാണ് രാജ്യം നടത്തിയത്. പരിസ്ഥിതി സൗഹൃദ സൂചകങ്ങളെ 'നാഷണൽ സേഫ്റ്റി പ്രോഗ്രാമുമായി' സംയോജിപ്പിച്ചും, 'അഡ്വാൻസ്ഡ് എയർ മൊബിലിറ്റി റോഡ്മാപ്പ്' ഉൾപ്പെടെയുള്ള ആധുനിക നിയന്ത്രണ ചട്ടക്കൂടുകൾ നടപ്പിലാക്കിയുമാണ് ഇത് സാധ്യമാക്കിയത്. വ്യോമമേഖലയുടെയും വിഭവങ്ങളുടെയും ഉപയോഗക്ഷമത വർധിപ്പിക്കുന്നതിനുള്ള തന്ത്രപരമായ നിരവധി പദ്ധതികളും ഇതിനായി നടപ്പിലാക്കി.
Adjust Story Font
16

