സൗദിയിൽ നിയമവിരുദ്ധമായി ഇൻഫ്‌ളുവൻസർമാരെ ഉപയോഗിച്ച സ്ഥാപനങ്ങൾക്കെതിരെ നടപടി
ലൈസൻസില്ലാത്ത വിദേശ ഇൻഫ്‌ളുവൻസർമാരെ ഉപയോഗിച്ചാണ് സ്ഥാപനങ്ങൾ പരസ്യങ്ങൾ നൽകിയത്

റിയാദ്: ലൈസൻസില്ലാത്ത വിദേശ ഇൻഫ്‌ലുവൻസർമാരെ ഉപയോഗിച്ച് പരസ്യം ചെയ്ത അഞ്ച് വാണിജ്യ സ്ഥാപനങ്ങൾക്കെതിരെ സൗദി അറേബ്യയിൽ കർശന നടപടി. ജനറൽ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷൻ ആണ് നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തത്. നിയമവിരുദ്ധമായ ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
സൗദിയിൽ സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസർമാർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാക്കിയിട്ടുണ്ട്. എന്നിട്ടും നിരവധി ലൈസൻസില്ലാത്ത ഇൻഫ്‌ലുവൻസർമാർ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് അധികൃതർ കണ്ടെത്തി. ഇത്തരക്കാർക്ക് തടവുശിക്ഷ ഉൾപ്പെടെയുള്ള കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
നടപടിയുടെ ഭാഗമായി സ്ഥാപന ഉടമകളെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും, കൂടുതൽ അന്വേഷണങ്ങൾക്കായി കേസ് ഒരു പ്രത്യേക കമ്മിറ്റിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. മാധ്യമ നിയമങ്ങൾ, ഓഡിയോ, വിഷ്വൽ മീഡിയ നിയമങ്ങൾ എന്നിവ കർശനമായി പരിശോധിക്കുമെന്നും, ലൈസൻസോടെ പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
Adjust Story Font
16

