റിയാദിൽ വില്ലകളും അപാർട്ട്മെന്റുകളും പാർട്ടീഷൻ ചെയ്ത് വാടകയ്ക്ക് നൽകുന്നതിനെതിരെ നടപടി
റിയാദിൽ വ്യാപക പരിശോധന, പ്രവാസികൾക്ക് തിരിച്ചടി

റിയാദ്: സൗദി തലസ്ഥാനമായ റിയാദിൽ വില്ലകളും അപാർട്ട്മെന്റുകളും പാർട്ടീഷൻ ചെയ്ത് വാടകയ്ക്ക് നൽകുന്നതിനെതിരെ നടപടി തുടരുന്നു. 13,000ത്തോളം കെട്ടിടങ്ങളിൽ ഇതുവരെ നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ആയിരത്തിലേറെ കെട്ടിടങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. റിയാദ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലാണ് മുനിസിപ്പാലിറ്റിക്ക് കീഴിൽ പരിശോധന നടന്നത്. കെട്ടിടങ്ങൾ എടുത്ത് വാടകക്ക് വിവിധ ഭാഗങ്ങായി പല കുടുംബങ്ങൾക്ക് നൽകുന്നതിനെതിരെയാണ് നടപടി. ലൈസൻസ് ഇല്ലാതെ ഇത്തരം യൂണിറ്റുകൾ വിഭജിക്കുന്നത് നിയമലംഘനമാണെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി.
സൗദി കുടുംബങ്ങൾ താമസിക്കുന്ന മേഖലയിലാണ് പരിശോധന പൂർത്തിയാക്കിയത്. ഇതുവരെ 26,000 കെട്ടിടങ്ങൾ പരിശോധിച്ചു. ഇതിൽ 12,900 നിയമലംഘനങ്ങൾ കണ്ടെത്തി. 1300 കെട്ടിടങ്ങൾക്ക് നോട്ടീസ് നൽകി. ഗുരുതര നിയമ ലംഘനമുള്ളവയിൽ പിഴ ഈടാക്കുന്നുണ്ട്. കെട്ടിടം സാധാരണ നിലയിലാക്കാൻ ഉടമകൾക്ക് നിർദേശം നൽകുന്നുണ്ട്. അല്ലെങ്കിൽ പാർട്ടീഷ്യനുള്ള അനുമതി നേടിയിരിക്കണം. ഇതിനായി കെട്ടിടങ്ങളിൽ മതിയായ സൗകര്യം വേണം. വില്ലകൾ, അപാർട്ട്‌മെന്റുകൾ എന്നിവയിലെല്ലാം പരിശോധനയുണ്ട്. നിയമലംഘനം നടത്തിയവർക്ക് യൂണിറ്റുകൾ പഴയനിലയിലാക്കാൻ നിശ്ചിത സമയം അനുവദിക്കും. പ്രവാസി കുടുംബങ്ങളുൾപ്പെടെ കുറഞ്ഞ വാടക നിരക്ക് ലഭിക്കാൻ പാർട്ടീഷ്യൻ ചെയ്ത കെട്ടിടങ്ങൾ ഉപയോഗിക്കാറുണ്ട്. ഇവയിൽ അപകട സാധ്യതയുള്ളവക്കാണ് ഉടനടി നോട്ടീസ് നൽകുന്നത്.
Adjust Story Font
16

