എ.എഫ്.സി ചാമ്പ്യൻസ് ലീഗ്: തുടർച്ചയായ രണ്ടാം തവണയും ഏഷ്യൻ രാജാക്കന്മാരായി അൽ അഹ്‌ലി
ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ തുടർച്ചയായി രണ്ട് തവണ കിരീടം നേടുന്ന അഞ്ചാമത്തെ ടീമായി അൽ അഹ്‌ലി

ജിദ്ദ: ഏഷ്യൻ ഫുട്‌ബോൾ സിംഹാസനത്തിൽ തങ്ങൾതന്നെ രാജാക്കന്മാരെന്ന് ഒരിക്കൽ കൂടി തെളിയിച്ച് സൗദി ക്ലബ്ബ് അൽ അഹ്ലി. ഇന്നലെ വൈകീട്ട് ജിദ്ദയിലെ അൽ ഇൻമ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ ജപ്പാൻ ക്ലബ്ബ് മച്ചിഡയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് അൽ അഹ്ലി എ.എഫ്.സി ചാമ്പ്യൻസ് ലീഗ് എലൈറ്റ് കിരീടം നിലനിർത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും ഗോൾ കണ്ടെത്താനാവാത്തതിനെ തുടർന്ന് മത്സരം അധികസമയത്തേക്ക് നീളുകയായിരുന്നു. കഴിഞ്ഞ സീസണിൽ വിസൽ കോബെയെ തോൽപ്പിച്ച് കിരീടം നേടിയ അൽ അഹ്ലിയുടെ തുടർച്ചയായ രണ്ടാം ഏഷ്യൻ കിരീടനേട്ടമാണിത്. ഇതോടെ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ തുടർച്ചയായി രണ്ട് തവണ കിരീടം നേടുന്ന അഞ്ചാമത്തെ ടീമായി അൽ അഹ്ലി മാറി.
മത്സരത്തിന്റെ 68ാം മിനിറ്റിൽ പ്രതിരോധ താരം സക്കറിയ ഹവ്‌സാവി ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ പത്ത് പേരുമായാണ് അൽ അഹ്ലി പോരാട്ടം തുടർന്നത്. എന്നാൽ ഒരാൾ കുറവായിട്ടും തളരാതെ പൊരുതി ഒടുവിൽ എക്‌സ്ട്രാ ടൈമിൽ വിജയഗോൾ കണ്ടെത്തുകയായിരുന്നു. ജർമ്മൻ പരിശീലകൻ മത്യാസ് ജെയ്സ്ലെയുടെ തന്ത്രങ്ങളാണ് ടീമിനെ ഈ ഐതിഹാസിക വിജയത്തിലേക്ക് നയിച്ചത്. ജെയ്സ്ലെയ്ക്ക് കീഴിൽ ക്ലബ്ബ് നേടുന്ന രണ്ടാമത്തെ വൻകര കിരീടമാണിത്.
Adjust Story Font
16

