ലക്ഷ്യം ജീവിതനിലവാരം ഉയർത്തൽ; വഴിയോര കച്ചവടക്കാർക്ക് കൈതാങ്ങുമായി ജിദ്ദ ഗവർണറേറ്റ്
സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും പൗരന്മാരുടെ ജീവിതനിലവാരം ഉയർത്തുന്നതിനുമാണ് പദ്ധതി

റിയാദ്: ചെറുകിട - വഴിയോര കച്ചവടക്കാരുടെ വികസനത്തിനും ശാക്തീകരണത്തിനുമായി ജിദ്ദ ഗവർണറേറ്റ് മുനിസിപ്പാലിറ്റി സഹകരണ കരാറിൽ ഒപ്പുവെച്ചു. സുസ്ഥിര വികസനം കൊണ്ടുവരുന്നതിനും പൗരന്മാരെ സംഘടിതമായ സ്ഥലങ്ങളിൽ വിൽപ്പനനടത്തുന്നതിന് പരിശീലിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി. മുനിസിപ്പാലിറ്റി ഭവന മന്ത്രാലയത്തിന് കീഴിലെ സപ്പോർട്ട് ആൻഡ് എംപവർമെന്റ് ടീമും മജിദ് ബിൻ അബ്ദുൽ അസീസ് സൊസൈറ്റിയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
തെരുവോര കച്ചവടക്കാർക്കായി ഏകീകൃതവും സജ്ജീകരിക്കപ്പെട്ടതുമായ പ്രത്യേക സ്ഥലങ്ങൾ അനുവദിക്കുന്നതിനും പൊതുജനാരോഗ്യം, ഭക്ഷണ സുരക്ഷ, എന്നിവ ഉറപ്പാക്കുന്നതിനും, തൊഴിൽ നൈപുണ്യം വളർത്തുന്നതിന് പ്രത്യേക പരിശീലനം നൽകാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. കച്ചവടക്കാരെ ഭാവിയിൽ വലിയ വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങാൻ പ്രാപ്തരാക്കുക, ഔദ്യോഗിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യം.
സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും പൗരന്മാരുടെ ജീവിതനിലവാരം ഉയർത്തുന്നതിനുമുള്ള ജിദ്ദ നഗരസഭയുടെ നീക്കമാണിതെന്ന് അധികൃതർ വ്യക്തമാക്കി.
Adjust Story Font
16

