'കുവൈത്തിനെതിരായ ഇറാന്റെ തുടർച്ചയായ ആക്രമണങ്ങൾ ഗുരുതരവും അസ്വീകാര്യവുമായ പ്രകോപനം'; ജി.സി.സി സെക്രട്ടറി ജനറൽ
കുവൈത്ത് ഗവൺമെന്റ് സ്വീകരിക്കുന്ന എല്ലാ മുൻകരുതൽ നടപടികൾക്കും ജി.സി.സിയുടെ പൂർണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി

റിയാദ്: കുവൈത്തിന് നേരെയുണ്ടാകുന്ന ഇറാന്റെ ആക്രമണങ്ങളെ കടുത്ത ഭാഷയിൽ അപലപിച്ച് ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽബുദൈവി. ഇത്തരം നടപടികൾ മേഖലയിലെ സമാധാനത്തിന് വലിയ ഭീഷണിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുവൈത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിത്. യാതൊരു ഉത്തരവാദിത്തവുമില്ലാത്ത ഇത്തരം ആക്രമണങ്ങൾ പ്രാദേശിക സുരക്ഷയെ തകർക്കുന്ന അസ്വീകാര്യമായ സമീപനമാണെന്ന് അൽബുദൈവി വ്യക്തമാക്കി. ഈ ഗുരുതരമായ സാഹചര്യത്തിൽ അന്താരാഷ്ട്ര സമൂഹവും യുഎൻ സുരക്ഷാ കൗൺസിലും അടിയന്തരമായി ഇടപെടണമെന്നും ഇത്തരം നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുവൈത്തിന്റെ സുരക്ഷ എന്നത് ജി.സി.സി അംഗരാജ്യങ്ങളുടെയെല്ലാം സുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതാണെന്ന് ജനറൽ സെക്രട്ടറി ഓർമിപ്പിച്ചു. ഒരു കാരണവശാലും ഇതിൽ വിട്ടുവീഴ്ചയുണ്ടാകില്ല. പ്രതിസന്ധി ഘട്ടത്തിൽ എല്ലാ ജി.സി.സി രാജ്യങ്ങളും കുവൈത്തിനൊപ്പം ഉറച്ചുനിൽക്കും. സ്വന്തം രാജ്യത്തിന്റെ പരമാധികാരവും അതിർത്തിയും പൗരന്മാരുടെ സുരക്ഷയും സംരക്ഷിക്കുന്നതിനായി കുവൈത്ത് ഗവൺമെന്റ് സ്വീകരിക്കുന്ന എല്ലാ മുൻകരുതൽ നടപടികൾക്കും ജി.സി.സിയുടെ പൂർണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
Adjust Story Font
16

