മത്സ്യബന്ധന ബോട്ടിന് നേരെ ആക്രമണമുണ്ടായ സംഭവം; സൗദിയിൽ ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചു
പരിക്കേറ്റ് ചികിത്സയിൽ കഴിയവേയാണ് മരണം

ദമ്മാം: മത്സ്യബന്ധന ബോട്ടിന് നേരെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് സൗദിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മത്സ്യ തൊഴിലാളികളിൽ ഒരാൾ കൂടി മരിച്ചു. തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശി ശങ്കർ ഗോവിന്ദസ്വാമി (39) ആണ് മരിച്ചത്. ഒരാഴ്ചയായി ശങ്കർ ഗോവിന്ദസ്വമി ദമ്മാം സെൻട്രൽ ആശുപത്രിയിൽ ചികിത്സയിൽ അത്യാഹിത വിഭാഗത്തിൽ കഴിയുകയായിരുന്നു. ഇതോടെ ആക്രണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ടായി. കിഴക്കൻ
സൗദിയിലെ ഖഫ്ജിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിന് നേരെയാണ് ദിവസങ്ങൾക്ക് മുമ്പ് ആക്രമണമുണ്ടായത്. ആഗസ്ത് 11നാണ് മത്സ്യബന്ധനത്തിനിടെ ഇവർക്കെതിരെ കടൽ കൊള്ളകാരുടെ ആക്രമണമുണ്ടായത്. അക്രമികൾ ഇവർക്കെതിര വെടിയുതിർക്കുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്നവർ പറഞ്ഞു. ആക്രമണത്തിൽ തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശി മവീരൻ പാക്കിരി (39) സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.
സംഭവത്തിൽ സൗദി സുരക്ഷാ വിഭാഗത്തിന്റെയും തീരദേശ സേനയുടെയും നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കൂടെയുണ്ടായിരുന്ന മറ്റു മൂന്നു പേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. സൗദി ഇറാൻ അതിർത്തിയോട് ചേർന്ന പ്രദേശത്ത് വെച്ചാണ് ആക്രമണമുണ്ടായത്. സാമൂഹിക പ്രവർത്തകനും ഇന്ത്യൻ എംബസി വളണ്ടിയറുമായ ഷാജി വയനാടിന്റെ നേതൃത്വത്തിൽ മൃതദേഹങ്ങളുടെ നിയമ നടപടികൾ പൂർത്തിയാക്കി വരികയാണ്. നടപടികൾ പൂർത്തിയാകുന്ന മുറക്ക് നാട്ടിലേക്ക് കൊണ്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു.
Adjust Story Font
16

