ഹജ്ജിന് മുമ്പുള്ള അവസാന വെള്ളിയാഴ്ച; നിറഞ്ഞൊഴുകി മക്കാ ഹറം
ഒരു ലക്ഷത്തിലേറെ ഇന്ത്യക്കാരുൾപ്പെടെ 14 ലക്ഷത്തോളം ഹാജിമാരാണ് ഇന്ന് ഹറമിലെത്തിയത്

മക്ക: ഹജ്ജിന് മുന്നോടിയായുള്ള അവസാന വെള്ളിയാഴ്ചയിൽ നിറഞ്ഞൊഴുകി മക്കാ ഹറം. ഒരു ലക്ഷത്തിലേറെ ഇന്ത്യക്കാരുൾപ്പെടെ 14 ലക്ഷത്തോളം ഹാജിമാരാണ് ഇന്ന് ഹറമിലെത്തിയത്. പുലർച്ചെ മുതൽ ഹാജിമാരെ ഹറമിലെത്തിക്കാൻ ക്രമീകരണമുണ്ടായിരുന്നു. കനത്ത ചൂടിന്റെ പശ്ചാത്തലത്തിൽ പതിനഞ്ച് മിനിറ്റിന് താഴെയായിരുന്നു ജുമുഅയും നമസ്‌കാരവും.
ദുൽഹജ്ജ് മാസത്തിലെ ആദ്യ വെള്ളിയാഴ്ചയായിരുന്നു ഇന്ന്. 1,15,000 ഇന്ത്യൻ ഹാജിമാർ ഇന്ന് മക്കയിലെ ഹറമിൽ ജുമുഅയിലും പ്രാർത്ഥനയിലും പങ്കെടുത്തു. ഹറമിൽ ഇന്ന് ജുമുഅ നമസ്‌കാരവും പ്രാർഥനയും പന്ത്രണ്ട് മിനിറ്റ് മാത്രമാണുണ്ടായത്. കനത്ത ചൂട് പരിഗണിച്ചാണ് സമയം കുറച്ചത്. ഇന്ത്യൻ ഹജ്ജ് മിഷന് കീഴിൽ ഹാജിമാർ പുലർച്ചെ മുതൽ തന്നെ പള്ളിയിലേക്ക് നീങ്ങിയിരുന്നു.
കടുത്ത ചൂടിലും ഹാജിമാർക്ക് തണലായി വഴിയിൽ സന്നദ്ധ പ്രവർത്തകർ സേവനത്തിനിറങ്ങി. വെള്ളവും ജ്യൂസും വിതരണം നടത്തി. ഇന്ന് വൈകിട്ട് കൊച്ചിയിൽ നിന്ന് വരുന്ന 280 തീർഥാടകർ അടങ്ങുന്ന സംഘം എത്തുന്നതോടെ മുഴുവൻ മലയാളി ഹാജിമാരും മക്കയിലെത്തും. അവസാന ഇന്ത്യൻ സംഘം നാളെയാണെത്തുക. ഹജ്ജിനു പുറപ്പെടാനുള്ള ഒരുക്കങ്ങളിലാണ് ഹാജിമാർ. ഇവർക്കുള്ള നിർദ്ദേശങ്ങൾ ബിൽഡിങ്ങുകൾ കേന്ദ്രീകരിച്ച് സംസ്ഥാന ഹജ്ജ് ഇൻസ്‌പെക്ടർമാർ നൽകുന്നുണ്ട്.
Adjust Story Font
16

