രോഗികളുടെ ശ്രദ്ധയ്ക്ക്; സൗദിയിൽ മരുന്ന് നിയന്ത്രണം പ്രാബല്യത്തിൽ
നിയന്ത്രണമുള്ള മരുന്നുകൾക്ക് മുൻകൂർ അനുമതി ആവശ്യം

റിയാദ്: സൗദിയിലേക്ക് കൊണ്ടുവരുന്നതും പോകുന്നതുമായ മരുന്നുകൾക്ക് മുൻകൂർ അനുമതി വേണമെന്ന നിയമം പ്രാബല്യത്തിൽ. ഇതനുസരിച്ച് ഉറക്കഗുളികകൾ മറ്റു മാനസിക രോഗങ്ങളുമായി ബന്ധപ്പെട്ട മരുന്നുകൾ എന്നിവയ്ക്ക് ക്ലിയറൻസ് ആവശ്യമാകുമെന്ന് ജനറൽ അതോറിറ്റി ഫോർ പോർട്ട്സ് (മവാനി) പ്രസ്താവനയിൽ അറിയിച്ചു.
സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ സർക്കുലർ പ്രകാരം, രാജ്യത്തെ എല്ലാ പ്രവേശന കവാടങ്ങളിലും നിയന്ത്രണ നടപടികൾ ഏകീകരിക്കുന്നതിനും സുരക്ഷിതമായ നടപടിക്രമങ്ങൾ ഉറപ്പാക്കുന്നതിനുമാണ് പുതിയ തീരുമാനം.
രോഗികളോ അവരുടെ കൂടെയുള്ളവരോ ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ഡ്രഗ് നിയന്ത്രിണമേർപ്പെടുത്തിയ മരുന്നുകൾ കൈവശമുണ്ടെങ്കിൽ അറിയിക്കണം. യാത്രാ തീയതിക്ക് മുമ്പ് ആവശ്യമായ ക്ലിയറൻസ് നേടുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ മരുന്നുകൾ കൊണ്ടുപോകാം.
അനുമതി ലഭിക്കുന്നതിനുള്ള അപേക്ഷകൾ 'റെസ്ട്രിക്ട്ഡ് ഡ്രഗ്സ് സിസ്റ്റം' എന്ന ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം വഴിയാണ് സമർപ്പിക്കേണ്ടത്. യാത്രക്കാർ ഇതിൽ ഒരു അക്കൗണ്ട് സൃഷ്ടിക്കുകയും ആവശ്യമായ വിവരങ്ങൾ നൽകി, കുറിപ്പടി, മെഡിക്കൽ റിപ്പോർട്ട്, മരുന്നിന്റെ ഫോട്ടോ, തിരിച്ചറിയൽ രേഖ തുടങ്ങിയവ സമർപ്പിക്കുകയും ചെയ്യണം.
ഒന്നിലധികം മരുന്നുകൾ ചേർക്കാനും, ബ്രാൻഡിന്റെ പേര്, അളവ് എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകാനും കഴിയും. അപേക്ഷയുടെ നില അന്തിമ അനുമതി ലഭിക്കുന്നതുവരെ ഇലക്ട്രോണിക്കായി ട്രാക്ക് ചെയ്യാം.
Adjust Story Font
16

