കിഴക്കൻ പ്രവിശ്യയിലെ ബസ് സർവീസിന് വൻ സ്വീകാര്യത; യാത്രക്കാരുടെ എണ്ണം 90 ലക്ഷം കടന്നു
മുന്നൂറിലധികം അത്യാധുനിക ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും ഒരുക്കുന്നുണ്ട്

ദമ്മാം: സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ പൊതുഗതാഗത ശൃംഖല വലിയ വിജയത്തിലേക്ക്. മേഖലയിലെ ബസ് സർവീസുകൾ ഉപയോഗപ്പെടുത്തിയ യാത്രക്കാരുടെ എണ്ണം 90 ലക്ഷം പിന്നിട്ടതായി ഈസ്റ്റേൺ പ്രൊവിൻസ് മുനിസിപ്പാലിറ്റി അറിയിച്ചു. ദമ്മാം, അൽ ഖോബാർ, ഖത്തീഫ് തുടങ്ങിയ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള കാര്യക്ഷമമായ സർവീസുകൾക്ക് പൊതുജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. റോഡുകളിലെ തിരക്ക് കുറയ്ക്കാനും പരിസ്ഥിതി സൗഹൃദമായ യാത്രാരീതികൾ പ്രോത്സാഹിപ്പിക്കാനും ഈ പദ്ധതിക്ക് സാധിച്ചതായി മുനിസിപ്പാലിറ്റി വക്താവ് ഫൈസൽ അൽ സഹ്‌റാനി വ്യക്തമാക്കി.
പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ബസ് സ്റ്റോപ്പുകളുടെ എണ്ണം വർധിപ്പിച്ചു വരികയാണ്. നിലവിൽ 212 സ്റ്റോപ്പുകൾ പൂർത്തിയാക്കിയതായും രണ്ടാം ഘട്ടം അവസാനിക്കുന്നതോടെ ആകെ ബസ് സ്റ്റോപ്പുകളുടെ എണ്ണം 325 ആയി ഉയരുമെന്നും അധികൃതർ അറിയിച്ചു. ജനസാന്ദ്രതയേറിയ ഇടങ്ങളും വാണിജ്യ കേന്ദ്രങ്ങളും കേന്ദ്രീകരിച്ചാണ് പുതിയ സ്റ്റോപ്പുകൾ നിർമിക്കുന്നത്. യാത്രക്കാർക്ക് സുരക്ഷിതവും സുഖകരവുമായ കാത്തിരിപ്പ് കേന്ദ്രങ്ങൾ ഒരുക്കുന്നതിലൂടെ കൂടുതൽ ആളുകളെ പൊതുഗതാഗതത്തിലേക്ക് ആകർഷിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Adjust Story Font
16

