മയക്കുമരുന്ന് കടത്ത്; മക്കയിൽ സുഡാൻ പൗരന്റെ വധശിക്ഷ നടപ്പാക്കി
കൊക്കെയ്ൻ കടത്തിയ സുഡാനി ആദം അലി ആദം മുഹമ്മദാണ് വധിക്കപ്പെട്ടത്

ജിദ്ദ: സൗദി അറേബ്യയിലേക്ക് മയക്കുമരുന്ന് കടത്തിയ വിദേശ പൗരന്റെ വധശിക്ഷ നടപ്പിലാക്കി ആഭ്യന്തര മന്ത്രാലയം. മക്ക പ്രവിശ്യയിൽ വെച്ചാണ് ശിക്ഷ നടപ്പിലാക്കിയത്. സുഡാൻ സ്വദേശിയായ ആദം അലി ആദം മുഹമ്മദാണ് വധിക്കപ്പെട്ടത്. രാജ്യത്തേക്ക് കൊക്കെയ്ൻ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്. തുടർന്നുള്ള അന്വേഷണത്തിൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും കേസ് കോടതിയിലേക്ക് മാറ്റുകയും ചെയ്തു.
ക്രിമിനൽ കോടതി പുറപ്പെടുവിച്ച വധശിക്ഷാ വിധി അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയായിരുന്നു. ഇതിന് പിന്നാലെ ശിക്ഷ നടപ്പിലാക്കാൻ രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. മയക്കുമരുന്നെന്ന വിപത്തിൽ നിന്ന് പൗരന്മാരെയും പ്രവാസികളെയും സംരക്ഷിക്കാൻ സൗദി ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. യുവാക്കളുടെ ജീവിതം നശിപ്പിക്കുകയും സമൂഹത്തിൽ വലിയ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്യുന്ന ലഹരിക്കടത്തുകാർക്കും വിതരണക്കാർക്കും നിയമപ്രകാരമുള്ള ഏറ്റവും കടുത്ത ശിക്ഷ തന്നെ നൽകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Adjust Story Font
16

