ഹജ്ജ് ഒരുക്കങ്ങൾ പൂർത്തിയാകുന്നു; മസ്ജിദുൽ ഹറാമിലെ സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തി മക്ക ഡെപ്യൂട്ടി അമീർ

മക്ക: ഈ വർഷത്തെ ഹജ്ജിന് മുന്നോടിയായി വിശുദ്ധ മക്കയിലെ മസ്ജിദുൽ ഹറാമിലും അനുബന്ധ സൗകര്യങ്ങളിലും മക്ക ഡെപ്യൂട്ടി അമീറും ഹജ്ജ്-ഉംറ സമിതി വൈസ് ചെയർമാനുമായ സൗദ് ബിൻ മിഷാൽ രാജകുമാരൻ നേരിട്ടെത്തി ഒരുക്കങ്ങൾ വിലയിരുത്തി. തീർഥാടകർ ത്വവാഫ് നടത്തുന്ന മതാഫ് പ്രദേശം, വിവിധ സേവന കേന്ദ്രങ്ങൾ, ഓപ്പറേഷണൽ സിസ്റ്റങ്ങൾ എന്നിവയുടെ പ്രവർത്തനക്ഷമത അദ്ദേഹം പരിശോധിച്ചു. തീർഥാടകർക്ക് സുഗമവും ആയാസരഹിതവുമായ രീതിയിൽ കർമങ്ങൾ പൂർത്തിയാക്കാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പുവരുത്തണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
മസ്ജിദുൽ ഹറാമിലെ തിരക്ക് നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ, തീർഥാടകർക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്തൽ, സൗകര്യങ്ങൾ സജ്ജമാക്കൽ എന്നിവയെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥർ അമീറിന് വിശദീകരിച്ചു നൽകി. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന മൂന്നാം സൗദി വിപുലീകരണ പദ്ധതിയുടെ പുരോഗതിയും അദ്ദേഹം സന്ദർശനവേളയിൽ നിരീക്ഷിച്ചു. ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള പ്രൊജക്റ്റ് മാനേജ്മെന്റ് ഓഫീസും മസ്ജിദുൽ ഹറാം-മസ്ജിദുന്നബവി കാര്യാലയവും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതികളുടെ ഘട്ടംഘട്ടമായ കൈമാറ്റവും അദ്ദേഹം അവലോകനം ചെയ്തു. ആരാധകർക്കും സന്ദർശകർക്കും കൂടുതൽ ആധുനികവും സൗകര്യപ്രദവുമായ അന്തരീക്ഷം ഒരുക്കുകയാണ് ഈ പദ്ധതികളുടെ ലക്ഷ്യം.
Adjust Story Font
16

