ഇരു ഹറമുകളിലെ നോമ്പുതുറ; ഭക്ഷണം നൽകാൻ താത്പര്യമുള്ള കമ്പനികൾക്ക് നാളെ മുതൽ രേഖകൾ സമർപ്പിക്കാം
ജനുവരി അവസാനം വരെ നിശ്ചിത ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴിയാണ് സമർപ്പിക്കേണ്ടത്

ജിദ്ദ: റമദാനിൽ ഇരുഹറമുകളിലും ഇഫ്താർ ഭക്ഷണം നൽകാൻ താത്പര്യമുള്ള കമ്പനികളിൽ നിന്നും ഫാക്ടറികളിൽ നിന്നും രേഖകൾ സ്വീകരിക്കുന്ന നടപടിക്ക് നാളെ തുടക്കമാകുമെന്ന് ഇരുഹറം കാര്യാലയം. നാളെ മുതൽ ജനുവരി അവസാനം വരെ നിശ്ചിത ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴി കമ്പനികൾക്ക് അപേക്ഷകൾ സമർപ്പിക്കാം.
അപേക്ഷ സമർപ്പിക്കുന്നതിന് കാറ്ററിങ് അല്ലെങ്കിൽ ഫുഡ് സർവീസിനുള്ള ലൈസൻസ് ആവശ്യമാണ്. കൂടാതെ മക്കയിലോ മദീനയിലോ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ മുനിസിപ്പൽ ലൈസൻസോ ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയുടെ ലൈസൻസോ ഹാജരാക്കണം. ഉടമസ്ഥാവകാശം വഴിയോ രേഖപ്പെടുത്തിയ ലീസ് കരാർ വഴിയോ യഥാർത്ഥ പ്രവർത്തന സ്ഥലവും തെളിയിക്കണം.
പൊതു ആരോഗ്യ ലംഘനങ്ങൾ ഇല്ലാത്ത റെക്കോർഡ്, അതോറിറ്റി നിശ്ചയിച്ച വിഷ്വൽ ഐഡന്റിറ്റിയും ഭക്ഷണ ഘടകങ്ങളും പാലിക്കൽ, ഒരു ദിവസം കുറഞ്ഞത് 10,000 ഇഫ്താർ ഭക്ഷണങ്ങൾ വിതരണം ചെയ്യാനുള്ള കഴിവ് എന്നിവയും സ്ഥാപനങ്ങൾക്ക് നിർബന്ധമാണ്. റമദാൻ മാസത്തിൽ പുണ്യ ഇടങ്ങളിലെത്തുന്ന ലക്ഷക്കണക്കിന് തീർഥാടകർക്ക് സുഗമമായ ഇഫ്താർ സേവനം ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമാണ് ഈ പ്രഖ്യാപനം.
Adjust Story Font
16

