ചിറക് താഴ്ത്തി 'ഫ്ലൈനാസ്'; വരുമാനം ഉയർന്നിട്ടും ലാഭത്തിൽ 20.3% ഇടിവ്
വിനയായത് ഇന്ധനവില, ഹാന്റ്ലിങ് ചാർജുകൾ, ലാൻഡിങ് ഫീസ്, അറ്റകുറ്റപ്പണി തുടങ്ങിയ പ്രവർത്തന ചെലവ്

റിയാദ്: സൗദി അറേബ്യയുടെ പ്രമുഖ വിമാനക്കമ്പനിയായ ഫ്ലൈനാസ് 2026 ഒന്നാം പാദത്തിൽ വരുമാനത്തിൽ വൻ വർധനവ് രേഖപ്പെടുത്തിയെങ്കിലും അറ്റാദായം കൂപ്പുകുത്തി. മുൻ വർഷത്തെ അപേക്ഷിച്ച് വരുമാനം 9.7 ശതമാനം വർധിച്ച് 200 കോടി റിയാൽ കടന്നെങ്കിലും പ്രവർത്തന ചെലവിലുണ്ടായ വർധനവ് കാരണം അറ്റാദായത്തിൽ 20.3 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 183 കോടി റിയാലായിരുന്ന വരുമാനം ഇത്തവണ 200 കോടി റിയാലായി ഉയർന്നിട്ടുണ്ട്. വിമാന സർവീസുകളുടെ എണ്ണത്തിലുണ്ടായ വർധനവും യാത്രക്കാരുടെ വർധിച്ച ആവശ്യകതയുമാണ് വരുമാനം ഉയരാൻ കാരണമായത്. എന്നാൽ, കഴിഞ്ഞ വർഷം ആദ്യ പാദത്തിൽ 14.78 കോടി റിയാലായിരുന്ന അറ്റാദായം ഇത്തവണ 11.79 കോടി റിയാലായി കുറഞ്ഞു. ഇന്ധനവില വർധനവ്, ഹാന്റ്ലിങ് ചാർജുകൾ, ലാൻഡിങ് ഫീസ്, വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കുണ്ടായ അധിക ചെലവ് എന്നിവയാണ് ലാഭത്തെ ബാധിച്ചത്. പ്രവർത്തന ലാഭം 22 കോടി റിയാലായി കുറഞ്ഞിട്ടുണ്ട്. മുൻ വർഷത്തെ അപേക്ഷിച്ച് 25.1 ശതമാനത്തിന്റെ കുറവാണ് ഇതിലുണ്ടായത്.
സർവീസുകൾ വിപുലീകരിച്ചതും ചാർട്ടർ വിമാനങ്ങൾക്കും വിമാന മാനേജ്‌മെന്റ് സേവനങ്ങൾക്കും ഡിമാന്റ് കൂടിയതും കമ്പനിക്ക് കരുത്തായിട്ടുണ്ട്. ഇന്ധന വിലയിലെ വ്യതിയാനങ്ങളെ പ്രതിരോധിക്കാനെടുത്ത മുൻകരുതലുകൾ വഴി 3.1 കോടി റിയാലിന്റെ നേട്ടവും കമ്പനി സ്വന്തമാക്കി. 2025-ലെ അവസാന പാദത്തെ അപേക്ഷിച്ച് നോക്കുമ്പോൾ അറ്റാദായത്തിൽ 74.8 ശതമാനത്തിന്റെ വൻ മുന്നേറ്റമുണ്ടായിട്ടുണ്ട്. ഇത് കമ്പനിക്ക് ആശ്വാസം നൽകുന്ന കണക്കാണ്.
Adjust Story Font
16

