ഹജ്ജ് സുരക്ഷ; മക്കയിലേക്ക് പ്രവേശിക്കാൻ അനുമതി പത്രം നിർബന്ധം
'അബ്ഷിർ', 'മുഖീം' പോർട്ടുകൾ വഴി ലഭിച്ച ഇലക്ട്രോണിക് വർക്ക് പെർമിറ്റ് ഉള്ളവരെ നിബന്ധനകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്

മക്ക: ഈ വർഷത്തെ ഹജ്ജ് സീസണിന് മുന്നോടിയായി തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സുഗമമായ ഹജ്ജ് കർമങ്ങൾക്കും വേണ്ടി ആഭ്യന്തര മന്ത്രാലയം പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. 2026 ഏപ്രിൽ 13 മുതൽ മക്കയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന വിദേശികൾ ബന്ധപ്പെട്ട അധികാരികളിൽ നിന്നുള്ള ഔദ്യോഗിക അനുമതി പത്രം കരുതേണ്ടതാണ്. അനുമതി പത്രം ഇല്ലാത്തവരെ മക്കയിലേക്ക് പ്രവേശിപ്പിക്കില്ല.
മക്കയിൽ നിന്ന് അനുവദിച്ച ഇഖാമയുള്ളവർ, ഹജ്ജ് പെർമിറ്റ് ഉള്ളവർ, വിശുദ്ധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിനായി 'അബ്ഷിർ' വഴിയോ 'മുഖീം' പോർട്ടൽ വഴിയോ ലഭിച്ച ഇലക്ട്രോണിക് വർക്ക് പെർമിറ്റ് ഉള്ളവർ എന്നിവരെ നിബന്ധനകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഉംറ വിസയിൽ എത്തിയവർ രാജ്യം വിടേണ്ട അവസാന തീയതി 2026 ഏപ്രിൽ 18 ആണ്. സ്വദേശികൾക്കും പ്രവാസികൾക്കും ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ളവർക്കുമായി 'നൂസുക്' ആപ്പ് വഴിയുള്ള ഉംറ പെർമിറ്റ് വിതരണം ഏപ്രിൽ 18 മുതൽ മെയ് 31 വരെ നിർത്തിവെച്ചു. അതോടൊപ്പം 2026 ഏപ്രിൽ 18 മുതൽ മക്കയിലേക്ക് പ്രവേശിക്കാനോ അവിടെ തുടരാനോ ഹജ്ജ് വിസയുള്ളവർക്ക് മാത്രമേ അനുവാദമുണ്ടായിരിക്കൂ. ഉംറവിസ, സന്ദർശക വിസ ഉൾപ്പടെ മറ്റ് എല്ലാ തരത്തിലുള്ള വിസക്കാർക്കും മക്കയിൽ പ്രവേശന വിലക്കുണ്ട്.
Adjust Story Font
16

