സൗദി ടൂറിസം മേഖലയിൽ വൻ നിക്ഷേപം; 'ഹുസാക്' കമ്പനിയുടെ 40% ഓഹരികൾ സ്വന്തമാക്കി 'അസ്ഫാർ'
ഒന്നാം ഘട്ടം അൽ ബഹയിൽ

റിയാദ്: സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് കീഴിലുള്ള സൗദി ടൂറിസം ഇൻവെസ്റ്റ്‌മെന്റ് കമ്പനിയായ 'അസ്ഫാർ', രാജ്യത്തെ പ്രമുഖ അഡ്വഞ്ചർ ടൂറിസം കമ്പനിയായ ഹുസാകിന്റെ 40 ശതമാനം ഓഹരികൾ സ്വന്തമാക്കി. രാജ്യത്തെ ടൂറിസം മേഖലയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിനും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്നതിനുമുള്ള കമ്പനിയുടെ നിക്ഷേപ പദ്ധതികളുടെ ഭാഗമായാണ് ഈ നീക്കം.
ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിലും അവയുടെ നിലവാരം ഉയർത്തുന്നതിലുമുള്ള നിക്ഷേപങ്ങളിലുമാണ് 'അസ്ഫാർ' പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. രാജ്യത്ത് എത്തുന്ന വിനോദസഞ്ചാരികളുടെ താമസം ദീർഘിപ്പിക്കാനും, ടൂറിസം വഴിയുള്ള വരുമാനം വർധിപ്പിക്കാനും, സഞ്ചാരികൾക്ക് മികച്ച അനുഭവം സമ്മാനിക്കാനും ഈ പുതിയ കരാർ സഹായിക്കും.
കരാർ പ്രകാരം 'അസ്ഫാർ' നിക്ഷേപം നടത്തുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലെ അഡ്വഞ്ചർ ആക്റ്റിവിറ്റികളും മറ്റ് ടൂറിസം അനുഭവങ്ങളും വികസിപ്പിക്കുന്നതും നിയന്ത്രിക്കുന്നതും 'ഹുസാക്' കമ്പനിയായിരിക്കും. ഇതിന്റെ ഒന്നാം ഘട്ട പ്രവർത്തനങ്ങൾ സൗദിയിലെ അൽ ബഹ മേഖലയിലാണ് ആരംഭിക്കുന്നത്.
Adjust Story Font
16

