സൗദി കിഴക്കൻ പ്രവിശ്യ വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ എണ്ണത്തിൽ വർധനവ്
പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചത് മുതൽ 1,50,000 യാത്രക്കാരാണ് വിമാനത്താവളങ്ങളിൽ എത്തിയത്

ദമ്മാം: പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചത് മുതൽ സൗദി കിഴക്കൻ പ്രവിശ്യ വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തി. 2026 ഫെബ്രുവരി 28 മുതൽ ഏപ്രിൽ 14 വരെയുള്ള കാലയളവിൽ വിമാനത്താവളങ്ങളിലെത്തിയത് 1,50,000 യാത്രക്കാരെന്നാണ് റിപ്പോർട്ട്. ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം, അൽ ഖൈസുമ അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലെ കണക്കുകളാണ് പുറത്തു വിട്ടത്. രണ്ട് എയർപോർട്ടുകളിലായി 1,200 ലധികം വിമാന സർവീസുകളും ഈ കാലയളവിൽ നടത്തി.
ജസീറ എയർവേസ്, കുവൈത്ത് എയർവേസ്, ഗൾഫ് എയർ വിമാനങ്ങളാണ് സർവീസുകൾ നടത്തിയത്. കൂടാതെ 36 ആഭ്യന്തര, അന്തർദേശീയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസുകൾ വ്യാപിപ്പിക്കാനും വിമാനത്താവളങ്ങൾക്ക് കഴിഞ്ഞു. ദമ്മാം വിമാനത്താവളങ്ങളുടെ ഉയർന്ന പ്രവർത്തനക്ഷമതയെയാണ് ഇത് സൂചിപ്പിക്കുന്നത്. യാത്രക്കാരുടെ ഗതാഗതം സുഗമമാക്കുന്നതിനും ആഗോള തലത്തിൽ വിമാനത്താവളങ്ങളുടെ സ്ഥാനം മെച്ചപ്പെടുത്താനും ഇത് വഴി സാധിച്ചിട്ടുണ്ട്.
Adjust Story Font
16

