ഭൂമി കയ്യേറ്റം..; ജിദ്ദയിയിലെ അജ്‌വാദിൽ 74,000 ചതുരശ്ര മീറ്റർ സ്ഥലം തിരിച്ചുപിടിച്ച് മുനിസിപ്പാലിറ്റി
വാണിജ്യ സ്ഥാപനങ്ങളും കെട്ടിടങ്ങളും ഒഴിപ്പിച്ചു

ജിദ്ദ: ജിദ്ദാ ഗവർണറേറ്റിലെ അൽ അജ്‌വാദിൽ ഗവൺമെന്റ് ഭൂമി കൈയേറി നിർമിച്ച അനധികൃത നിർമാണങ്ങൾ ഒഴിപ്പിച്ച് മുനിസിപ്പാലിറ്റി. ഏകദേശം 74,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഭൂമിയാണ് അധികൃതർ തിരിച്ചുപിടിച്ചത്. ബ്രൈമാൻ സബ് മുനിസിപ്പാലിറ്റിയുടെ പരിധിയിലായിരുന്നു ഈ നടപടി. കൃത്യമായ രേഖകളില്ലാതെ ഗവൺമെന്റ് ഭൂമിയിൽ കെട്ടിടങ്ങളും വാണിജ്യ സ്ഥാപനങ്ങളും നിർമിച്ചതായി പരിശോധനാ സംഘം കണ്ടെത്തുകയായിരുന്നു. മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് നിയമവിരുദ്ധമായ ഈ പ്രവർത്തനങ്ങൾ നടന്നതെന്ന് ബ്രൈമാൻ സബ് മുനിസിപ്പാലിറ്റി മേധാവി ഫഹദ് ബിൻ ഷറഫ് അൽ മാലിക്കി വിശദീകരിച്ചു.
നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം സ്ഥലം സ്റ്റേറ്റ് പ്രോപ്പർട്ടീസ് അതോറിറ്റിക്ക് കൈമാറിയതായി അധികൃതർ വ്യക്തമാക്കി. പൊതുമുതൽ സംരക്ഷിക്കുന്നതിനും ഗവൺമെന്റ് ഭൂമികൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനുമുള്ള കർശനമായ നീക്കങ്ങളുടെ ഭാഗമാണിതെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്നും അധികൃതർ അറിയിച്ചു. ഭൂമി കയ്യേറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ബലദി ആപ്പ് വഴി പൊതുജനങ്ങൾക്ക് മുനിസിപ്പാലിറ്റിയെ വിവരം അറിയിക്കാം. യൂണിഫൈഡ് റിപ്പോർട്ടിങ് സെന്റർ നമ്പറായ 940 വഴിയും ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു.
Adjust Story Font
16

