സൗദി ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ്: നാലാം തവണയും മാധ്യമ പങ്കാളിയായി മീഡിയവൺ
എഫ്‌ഐഐയുമായി മീഡിയവൺ കരാർ ഒപ്പുവെച്ചു, ഒക്ടോബർ 27 മുതൽ 30 വരെ റിയാദിലാണ് സമ്മേളനം

റിയാദ്: സൗദി അറേബ്യയിലെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് കീഴിൽ നടക്കുന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവി(എഫ്‌ഐഐ)ൽ തുടർച്ചയായി നാലാം തവണയും മാധ്യമ പങ്കാളിയായി മീഡിയവൺ. മാധ്യമ പങ്കാളിയാകാനുള്ള കരാറിൽ മീഡിയവണും എഫ്‌ഐഐ ഇൻസ്റ്റിറ്റ്യൂട്ടും ഒപ്പുവെച്ചു. ഈ മാസം 27 മുതൽ 30 വരെ റിയാദ് റിറ്റ്‌സ്‌കാൾട്ടണിൽ വെച്ചാണ് സൗദി കിരീടാവകാശിയുടെ മേൽനോട്ടത്തിലുള്ള സമ്മേളനം.
സൗദിയുടെ ഏറ്റവും വലിയ പ്രീമിയം നിക്ഷേപ സമ്മേളനമാണ് ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ്. ലോകത്തെ കോടീശ്വരന്മാർ, ബിസിനസുകാർ, ശാസ്ത്രജ്ഞർ, ചിന്തകർ എന്നിവർ സംഗമത്തിൽ ഒത്തുചേരും. ആഗോള തലത്തിലെ വെല്ലുവിളികളും പരിഹാരവും തേടും. ഇതിന്റെ ഭാഗമായി സൗദിയുമായി ലോകോത്തര കമ്പനികളുടെ കരാർ ഒപ്പുവെക്കലും നടക്കും. മീഡിയവൺ ഈ സമ്മേളനത്തിന്റെ ആദ്യ എഡിഷൻ മുതൽ ഭാഗമാണ്. 2022 മുതലാണ് സമ്മേളനം തുടങ്ങിയത്. മീഡിലീസ്റ്റിലുടനീളം വേരുള്ള മീഡിയവണിന്റെ ജനകീയതയാണ് വിവിധ സൗദി ഇവന്റുകളിലേക്കുള്ള അതിന്റെ മാധ്യമ പങ്കാളിത്തം.
ഇത്തവണ ഇന്ത്യൻ മന്ത്രിമാർക്ക് പുറമെ ഇന്ത്യക്കാർക്കായി പ്രത്യേക സെഷനും എഫ്‌ഐഐയിലുണ്ടാകും. കൂടുതൽ ഇന്ത്യൻ മാധ്യമങ്ങളെ എത്തിക്കണമെന്ന എഫ്‌ഐഐയുടെ അഭ്യർഥനക്ക് പിന്നാലെ ദേശീയ മാധ്യമങ്ങളെ കഴിഞ്ഞ വർഷം മീഡിയവൺ റിയാദിലെത്തിച്ചിരുന്നു. കൂടുതൽ ഏഷ്യൻ വിപണി ചർച്ചകളുള്ള ഇത്തവണ, കൂടുതൽ ഇന്ത്യൻ മാധ്യമങ്ങൾക്കും ക്ഷണമുണ്ട്. എണ്ണായിരം പേരാണ് ഇത്തവണ എഫ്‌ഐഐയിൽ പങ്കെടുക്കുക. 21 ലോക നേതാക്കൾ, 12 രാഷ്ട്രത്തലവന്മാർ, 250 മന്ത്രിമാർ എന്നിവരും ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവിലെത്തും.
Adjust Story Font
16

